30 വർഷത്തെ സിവിൽ ആണവ സഹകരണ കരാർ പ്രാബല്യത്തിൽ വരാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വാഷിംഗ്ടൺ — സൗദി അറേബ്യയുമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സിവിൽ ആണവ സഹകരണ കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ രാജ്യം ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അബ്രഹാം ഉടമ്പടിയുടെ (Abraham Accords) ഭാഗമായി സൗദി അറേബ്യ മാറുന്നത് മാത്രമായിരിക്കും ഈ കരാറിനുള്ള അംഗീകാരമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ ഒപ്പുവെച്ച 30 വർഷത്തെ “123 കരാറിന്” (123 Agreement) തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ കമ്പനികൾക്ക് സൗദിയിലെ സിവിൽ ആണവ മേഖലയിൽ പ്രവർത്തിക്കാൻ വഴിയൊരുക്കുന്നതാണ് ഈ കരാർ.
“അമേരിക്കയും സൗദിയും തമ്മിലുള്ള ആണവ കരാർ അംഗീകരിക്കപ്പെടും, എന്നാൽ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണം എന്നതിന് പൂർണ്ണമായും വിധേയമായിരിക്കും ഇത്,” ട്രംപ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണമില്ലാത്ത സിവിൽ ആണവ നിലയങ്ങളോട് അമേരിക്കയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് വാഷിംഗ്ടണിലെ സൗദി എംബസി പ്രതികരിച്ചിട്ടില്ല. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുള്ള വ്യക്തമായ പാത ഒരുക്കാതെ ഇസ്രായേലുമായി സാധാരണ നയതന്ത്രബന്ധം സാധ്യമല്ലെന്ന നിലപാടിലാണ് സൗദി അറേബ്യ. അതേസമയം, ഫലസ്തീൻ രാഷ്ട്രമെന്ന ആവശ്യത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുൻപും തള്ളിക്കളഞ്ഞിട്ടുണ്ട്.
റിയാദ് അബ്രഹാം ഉടമ്പടിയിൽ ചേരുമെന്ന സാധ്യതയെ ചരിത്രപരമായ നീക്കമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചെങ്കിലും, സിവിൽ ആണവ സഹകരണത്തെക്കുറിച്ച് പ്രതികരിച്ചില്ല.
ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പകരം അമേരിക്കൻ കമ്പനികൾക്ക് മുൻഗണന ഉറപ്പാക്കാനാണ് യുഎസ് നീക്കമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മനിലയിൽ പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര അണുശക്തി ഏജൻസിയുടെ (IAEA) കൂടുതൽ കർശനമായ പരിശോധനകൾക്കുള്ള “അഡീഷണൽ പ്രോട്ടോക്കോൾ” ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് യുഎസ് കോൺഗ്രസിലും ആണവ വിദഗ്ദ്ധരിലും വലിയ ആശങ്കയുയർത്തിയിട്ടുണ്ട്.
നിലവിലെ വിവരമനുസരിച്ച് സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതിയില്ലെങ്കിലും, ഭാവിയിൽ സംയുക്ത പഠനത്തിലൂടെ ഇതിനുള്ള സാധ്യതകൾ തുറന്നിടുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും അംഗീകാരത്തിന് ശേഷമേ കരാർ അന്തിമമായി നടപ്പിലാകൂ.
















