അബുദാബി: ഫിലിപ്പീൻസിലെ സരംഗാനി പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി യുഎഇ. ദുരന്തബാധിത കുടുംബങ്ങൾക്കും കുട്ടികൾക്കും അടിയന്തര മാനുഷിക സഹായങ്ങൾ എത്തിച്ച യുഎഇയുടെ നടപടിയെ അഭിനന്ദിച്ച് ജനറൽ സാന്റോസ് സിറ്റി മേയർ ലൊറേലി പാക്യാവോ നന്ദി രേഖപ്പെടുത്തി.
ആഗോളതലത്തിൽ യുഎഇ ഉയർത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയുടെയും മികച്ച ഉദാഹരണമാണ് ഈ ഇടപെടലെന്ന് മേയർ പറഞ്ഞു. ഭൂകമ്പത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് യുഎഇ നൽകിയ പിന്തുണ വലിയ ആശ്വാസമാണ് പകരുന്നതെന്നും അവർ വ്യക്തമാക്കി.
ഫിലിപ്പീൻസിലെ യുഎഇ സ്ഥാനപതി മുഹമ്മദ് ഒബൈദ് സാലം അൽ ഖത്തം അൽ സാബിയുടെ സാന്നിധ്യത്തിൽ യുഎഇ ദുരിതാശ്വാസ സംഘം പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് സഹായ വിതരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 700 ഭക്ഷ്യക്കിറ്റുകളും 500 ഗാലൻ കുടിവെള്ളവും ദുരിതബാധിതർക്കായി വിതരണം ചെയ്തു.


ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 20,000-ത്തിലധികം ഭക്ഷ്യക്കിറ്റുകളും 20,000 ഗാലൻ കുടിവെള്ളവും കൂടി വിതരണം ചെയ്യാനാണ് യുഎഇ പദ്ധതിയിടുന്നത്. ഭൂകമ്പബാധിത പ്രദേശങ്ങളിലെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി യുഎഇ പ്രതിനിധി സംഘം ഫിലിപ്പീൻസിൽ സന്ദർശനം നടത്തുന്നുണ്ട്.
യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേയർ ലൊറേലി പാക്യാവോ നന്ദി അറിയിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തും ദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്ന ജനതയ്ക്ക് പിന്തുണ നൽകുന്നതിൽ യുഎഇയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അവർ പറഞ്ഞു.
“ഈ സഹായം ഭക്ഷണവും കുടിവെള്ളവും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഭൂകമ്പത്തിൽ വീടുകളും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ഭീതിയിലായ കുട്ടികൾക്കും ഇത് വലിയ ആത്മവിശ്വാസവും പ്രത്യാശയും നൽകുന്നു,” മേയർ പറഞ്ഞു.
പ്രകൃതിദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിൽ യുഎഇ വർഷങ്ങളായി പിന്തുടരുന്ന മാനുഷിക നയങ്ങളുടെ തുടർച്ചയായാണ് ഫിലിപ്പീൻസിലെ ഈ ദുരിതാശ്വാസ ദൗത്യത്തെയും വിലയിരുത്തുന്നത്. ദുരന്തബാധിത മേഖലകളിലെ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ വിലയിരുത്തി കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് യുഎഇ അധികൃതർ അറിയിച്ചു.














































