ദുബായ്: യു.എ.ഇയിൽ കളരിപ്പയറ്റിന്റെ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന വി.കെ.എം കളരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ പരിപാടി ഖിസൈസിലെ കാപിറ്റൽ സ്‌കൂളിൽ നടന്നു. കളരിയുമായി വർഷങ്ങളായി ബന്ധപ്പെട്ട് പരിശീലനം തുടരുന്ന ശിഷ്യരെയും പൂർവവിദ്യാർഥികളെയും ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച പരിപാടിയിൽ 15 വർഷമായി വി.കെ.എം കളരിയിൽ കളരിപ്പയറ്റ് അഭ്യസിക്കുന്ന ശിഷ്യർക്ക് ‘ഗുരു പുരസ്‌കാരം’ നൽകി ആദരിച്ചു. യു.എ.ഇയിൽ ആദ്യമായി ഒരു കളരി സ്ഥാപനം സ്വന്തം ശിഷ്യരെ ഗുരു പുരസ്‌കാരം നൽകി ആദരിക്കുന്നതെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. ഇതോടൊപ്പം 10 വർഷത്തിലധികമായി സ്ഥാപനത്തിൽ പരിശീലനം നേടിയ പൂർവവിദ്യാർഥികൾക്കും പ്രത്യേക ആദരവ് നൽകി.
പരിപാടിയുടെ ഭാഗമായി 350 കുട്ടികളെ മെയ്ത്താരി ഘട്ടത്തിൽ നിന്ന് ‘പ്രതിരോധ’ എന്ന ഉയർന്ന പരിശീലന തലത്തിലേക്ക് ഉയർത്തുന്ന ചടങ്ങും സംഘടിപ്പിച്ചു. തന്റെ 42 വർഷത്തെ കളരിപ്പയറ്റ് ജീവിതത്തിൽ സ്വായത്തമാക്കിയ അറിവുകളും പരിശീലന രീതികളും കേരളത്തിലെ പാരമ്പര്യ രീതിയിൽ തന്നെ പുതുതലമുറയിലേക്ക് കൈമാറുന്നതിനായി പരിശീലനത്തെ എട്ട് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് വി.കെ.എം കളരിയുടെ സ്ഥാപകനും മുഖ്യഗുരുവുമായ മണികണ്ഠൻ ഗുരുക്കൾ പറഞ്ഞു. അതിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് ‘പ്രതിരോധ’ ലെവലെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസ ലോകത്ത് കളരിപ്പയറ്റിന്റെ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പൊന്നാനി സ്വദേശിയായ മണികണ്ഠൻ ഗുരുക്കൾ പറഞ്ഞു. നാല് പതിറ്റാണ്ടിലേറെ നീളുന്ന തന്റെ കളരി ജീവിതം കൂടുതൽ പേരിലേക്ക് പാരമ്പര്യ ആയോധനകലയുടെ മഹത്വം എത്തിക്കാൻ പ്രചോദനമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ യു.എ.ഇയിലെ വി.കെ.എം കളരിയുടെ വിവിധ ശാഖകളിലായി ആയിരത്തിലധികം ശിഷ്യരാണ് പരിശീലനം നേടുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ നൂറുകണക്കിന് വിദേശികളടക്കം ആയിരത്തിലേറെ പേർ ഇവിടെ നിന്ന് കളരിപ്പയറ്റ് അഭ്യസിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോൽത്താരി), വാൾപ്പയറ്റ് (അങ്കത്താരി), വെറുംകൈ പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്ന എട്ട് ഘട്ടങ്ങളിലൂടെയാണ് പരിശീലനം നൽകുന്നത്. അഞ്ച് വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർ വരെ പരിശീലനത്തിന്റെ ഭാഗമാകുന്നുണ്ട്.
ദുബായ് എക്സ്പോ 2020 വേദിയിൽ രണ്ട് തവണ കളരിപ്പയറ്റ് പ്രകടനം അവതരിപ്പിച്ച വി.കെ.എം കളരി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, അൽ നാസർ ലെഷർലാൻഡ്, ദുബായ് പോലീസ് സംഘടിപ്പിച്ച പരിപാടികൾ എന്നിവ ഉൾപ്പെടെ യു.എ.ഇയിലെ നൂറിലധികം വേദികളിൽ ഇതിനകം പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
2011-ൽ ദുബായ് കരാമയിൽ ആദ്യ ശാഖ ആരംഭിച്ച വി.കെ.എം കളരി ഇന്ന് ഖിസൈസ്, അൽ നഹ്ദ, ഷാർജ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു. പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന കളരിപ്പയറ്റ് മേഖലയിലേക്ക് ഇന്ന് സ്ത്രീകളും കുട്ടികളും വലിയ തോതിൽ കടന്നുവരുന്നത് ഈ കലാരൂപത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
കളരിപ്പയറ്റിലെ വടക്കൻ ശൈലി പിന്തുടരുന്ന മണികണ്ഠൻ ഗുരുക്കൾക്ക്, കളരിയുടെ ലോകവേദിയായ പൊന്ന്യത്തങ്കത്ത് പദ്മശ്രീ മീനാക്ഷി അമ്മ ഗുരുക്കളിൽ നിന്ന് ലഭിച്ച അനുമോദനം തന്റെ കളരി ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അംഗീകാരങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.












































