ഉഭയകക്ഷി വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള ചരിത്രപരമായ കരാറിലൂടെ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നു.
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) ഉക്രൈനും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഔദ്യോഗികമായി നിലവിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ വലിയൊരു നാഴികക്കല്ലാകുന്നതാണ് ഈ കരാർ. ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, യൂറോപ്യൻ വിപണിയിലേക്ക് യുഎഇയിലെ വ്യവസായ മേഖലയ്ക്ക് വലിയ അവസരങ്ങൾ തുറന്നുനൽകാനും ഇതിലൂടെ സാധിക്കും.
വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി-കയറ്റുമതി തീരുവ പൂർണ്ണമായും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നതാണ് ഈ സൌജന്യ വ്യാപാര കരാർ. പുതിയ നിയമപ്രകാരം, ഉക്രൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന 99 ശതമാനം യുഎഇ ഉൽപ്പന്നങ്ങൾക്കും, യുഎഇയിലേക്ക് എത്തുന്ന 97 ശതമാനം ഉക്രൈൻ ഉൽപ്പന്നങ്ങൾക്കും കസ്റ്റംസ് ഡ്യൂട്ടി അഥവാ ഇറക്കുമതി തീരുവയിൽ നിന്ന് ഉടനടി പൂർണ്ണ ഇളവ് ലഭിക്കും. ഇത് ഇരുരാജ്യങ്ങളിലെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കും അന്താരാഷ്ട്ര തലത്തിൽ ബിസിനസ്സ് വ്യാപിപ്പിക്കാൻ മികച്ച അവസരമൊരുക്കും.
ഈ സാമ്പത്തിക സഖ്യത്തിലൂടെ വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളുടെയും ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) വൻ വർദ്ധനവാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. 2031 ആകുമ്പോഴേക്കും യുഎഇയുടെ ജിഡിപിയിലേക്ക് 369 ദശലക്ഷം ഡോളറും ഉക്രൈന്റെ ജിഡിപിയിലേക്ക് 874 ദശലക്ഷം ഡോളറും അധികമായി സംഭാവന ചെയ്യാൻ ഈ കരാറിന് സാധിക്കും. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കും സംരംഭകത്വത്തിനും ഇത് വലിയ ഊർജ്ജം പകരും.
കോവിഡ് പ്രതിസന്ധികൾക്ക് മുൻപുള്ള മികച്ച വ്യാപാര നിരക്കിലേക്ക് ഇരുരാജ്യങ്ങൾക്കും തിരികെ എത്താൻ ഈ കരാർ സഹായിക്കും. 2025-ൽ യുഎഇയും ഉക്രൈനും തമ്മിലുള്ള എണ്ണയിതര വിദേശ വ്യാപാരം 346.8 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ 2021-ൽ ഇത് 904.4 ദശലക്ഷം ഡോളർ എന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. ഈ പുതിയ സെപ (CEPA) കരാറിലൂടെ പഴയതിനേക്കാൾ വലിയൊരു വ്യാപാര വളർച്ചയാണ് ലക്ഷ്യമിടുന്നത്.
കരാർ പ്രാവർത്തികമായതിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വലിയ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. “യുഎഇ-ഉക്രൈൻ സെപ കരാർ നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിലെ ചരിത്രപരമായ നിമിഷമാണ്. വ്യാപാര പ്രവാഹം പുനരുജ്ജീവിപ്പിക്കാനും നിക്ഷേപത്തിനുള്ള പുതിയ വഴികൾ തുറക്കാനും പ്രധാന മേഖലകളിൽ സഹകരണം വളർത്താനും ഈ കരാർ സഹായിക്കും. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ സുസ്ഥിരമായ വളർച്ച കൈവരിക്കാൻ ഇത് ഇരുരാജ്യങ്ങളെയും പ്രാപ്തരാക്കും,” അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ സാമ്പത്തിക സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള യുഎഇയുടെ തന്ത്രപ്രധാനമായ നീക്കങ്ങളുടെ ഭാഗമായാണ് ഉക്രൈനുമായുള്ള ഈ കരാർ. യുഎഇ ഇതുവരെ വിവിധ വിദേശ രാജ്യങ്ങളുമായി 37 സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 17 കരാറുകൾ ഇതിനകം തന്നെ പൂർണ്ണമായി പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.















