ദുബായ്: ഇസ്മയിൽ കൂളത്ത് എഴുതിയ ‘പിഴുതെറിയപ്പെട്ടവരുടെ ഭൂപടം’ എന്ന കഥയാണ് ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം നേടിയത്. രണ്ടാം സ്ഥാനം അനുവന്ദനയുടെ ‘ഒഴുകാതെ ഒരു പുഴ’ എന്ന കഥയും, മൂന്നാം സ്ഥാനം ഫാത്തിമ ദോഫാറിൻ്റെ ജലക്കരടി എന്ന കഥയും നേടി. അവസാന റൗണ്ടിൽ മികച്ച വിലയിരുത്തലോടെ മാറ്റുരച്ച മറ്റു മൂന്നു കഥകളായ റസീന കെ.പി യുടെ ആകാശത്തുണ്ട്, അജിത് വള്ളോലിയുടെ വായനശാലയിലെ മണ്ഡലി,ബബിത ഷാജിയുടെ നേർച്ചുമ്മ എന്നീ കഥകൾക്ക് പ്രോത്സാഹന സമ്മാനം നൽക്കാൻ തീരുമാനിച്ചു.
ഒരു ചെറുകഥാ മത്സരം എന്നതുകൊണ്ട് വിജയികളെ കണ്ടെത്താൻ മാത്രമുള്ള വേദിയായല്ല മെഹ്ഫിൽ കാണുന്നത്. പുതിയ ശബ്ദങ്ങളെ കണ്ടെത്താനും വായനയുടെ സംസ്കാരം ശക്തിപ്പെടുത്താനും സൃഷ്ടിപരമായ എഴുത്തിനെ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു സാംസ്കാരിക ഇടപെടലാണത്. അതുകൊണ്ടുതന്നെ ചെറുകഥാ മത്സരങ്ങൾ സാഹിത്യത്തിന്റെ ഭാവിയിലേക്കുള്ള കവാടങ്ങളായി മെഹ്ഫിൽ കരുതുന്നു.
മത്സരത്തിന് ലഭിച്ചത് മുപ്പത് കഥകളാണ്. ശ്രീ. രമേഷ് പെരുമ്പിലാവ് ഷോർട്ട് ലിസ്റ്റ് ചെയ്ത പതിനൊന്ന് കഥകളിൽ നിന്നും, കഥാകൃത്തുക്കളായ ശ്രീ. സബീന എം സാലി, ശ്രീ. വെള്ളിയോടൻ, ശ്രീ. റഫീഖ് പന്നിയങ്കര എന്നിവർ ചേർന്ന ജൂറിയാണ് മികച്ച കഥകൾ തെരഞ്ഞെടുത്തത്. നവംബറിൽ ഷാർജയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.
മത്സരത്തിൽ പങ്കെടുത്ത് കഥകൾ അയച്ച എല്ലാ എഴുത്തുകാർക്കും മെഹ്ഫിൽ ഇൻറർനാഷ്ണൽ ദുബായ് നന്ദിയും സ്നേഹവും അറിയിക്കുന്നു.








