ഊർജ്ജ ഉപഭോഗം കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
ദുബായ് : ദുബായിലെ പ്രധാനപ്പെട്ട 30 കാൽനടപ്പാലങ്ങളിൽ ആധുനിക എൽ.ഇ.ഡി വെളിച്ചസംവിധാനവും മോഷൻ സെൻസറുകളും സ്ഥാപിക്കുന്ന പദ്ധതിക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തുടക്കമിട്ടു. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ ഉപയോഗം കാര്യക്ഷമമായി കുറയ്ക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

പാലങ്ങളിൽ ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കുന്ന മോഷൻ സെൻസർ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. കാൽനടയാത്രക്കാർ ഇല്ലാത്ത സമയങ്ങളിൽ വൈദ്യുതി പാഴാകുന്നത് തടയാനും ആവശ്യാനുസരണം വെളിച്ചം ലഭ്യമാക്കാനും ഇത് സഹായിക്കും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ പഠനങ്ങളും ലൈറ്റ് മീറ്റർ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് പുതിയ സംവിധാനം ക്രമീകരിക്കുന്നത്.

നഗരത്തിലെ പശ്ചാത്തലസൗകര്യങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ആർ.ടി.എയുടെ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഉയർന്ന ശേഷിയുള്ള എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നത് വഴി അറ്റകുറ്റപ്പണികൾക്കിടയിലുള്ള സമയപരിധി വർദ്ധിക്കുകയും പ്രവർത്തനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്യും.

രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 21 കാൽനടപ്പാലങ്ങളിലെ ലൈറ്റിങ് മാറ്റങ്ങൾ പൂർത്തിയാകും. 2026 നാലാം പാദത്തോടെ 30 പാലങ്ങളിലെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ആധുനികവും സുസ്ഥിരവുമായ സാങ്കേതികവിദ്യകൾ റോഡ് ശൃംഖലകളിൽ വരുംദിവസങ്ങളിലും നടപ്പിലാക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
















