2026-ന്റെ ആദ്യ പകുതിയിൽ 11,696 പേർക്ക് അഭയവും സമഗ്ര സേവനങ്ങളും; മനുഷ്യന്റെ അന്തസ്സിനും സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകി ദുബായ് ജി ഡി ആർ എഫ് എ യുടെ സേവന മാതൃക
ദുബായ്: സ്വന്തം രാജ്യങ്ങളിലേക്ക് വിവിധ കാരണങ്ങളാൽ മടങ്ങാൻ കഴിയാതെ പ്രതിസന്ധിയിലാകുന്ന വിദേശികൾക്ക്,- സുരക്ഷിതമായ അഭയവും സമഗ്രമായ മാനുഷിക പരിചരണവും ഉറപ്പാക്കി ജി.ഡി.ആർ.എഫ്.എ ദുബായുടെ – സെന്റർ ഫോർ ഹാർബറിംഗ്. മനുഷ്യസ്‌നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഭരണസമീപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അൽ അവീറിലെ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സെന്ററിന്റെ പ്രവർത്തന സംവിധാനങ്ങളും സമഗ്ര സേവനങ്ങളും മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വിശദീകരിച്ചു.ചടങ്ങിൽ
ദുബായ് പൊലീസ് ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസി, ജി.ഡി.ആർ.എഫ്.എ ദുബായിലെ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത്, നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

മനുഷ്യത്വപരമായ മൂല്യങ്ങളെ സുസ്ഥിരമായ സ്ഥാപന സംവിധാനങ്ങളാക്കി മാറ്റുന്ന ദുബായുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് സെന്റർ ഫോർ ഹാർബറിംഗ്. വ്യക്തികളിലും സമൂഹത്തിലും ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന സമഗ്ര പ്രവർത്തന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പ്രതിസന്ധിയിലായ വ്യക്തികൾക്ക് സുരക്ഷിതമായ താമസവും ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. ഓരോ കേസും പ്രത്യേക സംഘങ്ങൾ പ്രത്യേകം പിന്തുടരുകയും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായും എംബസികളുമായും കോൺസുലേറ്റുകളുമായും ഏകോപനം നടത്തി ആവശ്യമായ രേഖകളും നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുന്നു.


പ്രതിസന്ധിയിലായവരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒമ്പത് പ്രധാന സേവനങ്ങളാണ് സെന്റർ നൽകുന്നത്. പൂർണസജ്ജമായ മെഡിക്കൽ ക്ലിനിക്കുകളിലൂടെയുള്ള ആരോഗ്യപരിചരണം, സാമൂഹികവും മാനുഷികവുമായ പിന്തുണ, വ്യക്തിഗത പരിചരണ സേവനങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കളുടെയും വ്യക്തിഗത സാധനങ്ങളുടെയും സുരക്ഷിത സംരക്ഷണം, സുരക്ഷാ സേവനങ്ങൾ, ബോധവൽക്കരണ-വിനോദ പരിപാടികൾ, താമസ സൗകര്യവും ഭക്ഷണ വിതരണവും, എംബസികളുമായും കോൺസുലേറ്റുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപനം നടത്തി യാത്രാ രേഖകളും പുറപ്പെടൽ അനുമതികളും ലഭ്യമാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇതിനുപുറമെ, പ്രത്യേക കമ്പനികളുമായി സഹകരിച്ച് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യൽ, യാത്രാ ക്രമീകരണങ്ങൾ, ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ, യു.എ.ഇയിൽ നിന്നുള്ള മടക്കയാത്ര സുഗമമാക്കൽ തുടങ്ങിയ നടപടികളും കേന്ദ്രം ഏകോപിപ്പിക്കുന്നു. ഇതിലൂടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സാധിക്കുന്നു.


2026-ന്റെ ആദ്യ ആറുമാസത്തെ പ്രവർത്തന കണക്കുകൾ കേന്ദ്രത്തിന്റെ സേവന വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഈ കാലയളവിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്ന 11,696 പേർ കേന്ദ്രത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. ഇതേ കാലയളവിൽ 11,696 വിമാന ടിക്കറ്റുകൾ ക്രമീകരിക്കുകയും വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റുകളുമായി സഹകരിച്ച് 4,568 യാത്രാ രേഖകൾ ലഭ്യമാക്കുകയും ചെയ്തു. കൂടാതെ 11,696 പ്രാഥമിക ആരോഗ്യ പരിശോധനകൾ, 1,906 വിദഗ്ധ മെഡിക്കൽ കൺസൾട്ടേഷനുകൾ, 3,22,232 ഭക്ഷണ വിതരണങ്ങൾ എന്നിവയും നടത്തി. പ്രതിസന്ധിയിലായ ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ സമഗ്രമായി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ സേവനങ്ങൾ ഒരുക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
കേന്ദ്രം കൈകാര്യം ചെയ്ത കേസുകളിൽ ശ്രദ്ധേയമായത് ഒരു ആഫ്രിക്കൻ സ്വദേശിനിയുടെയും അവരുടെ മകളുടെയും സംഭവമാണ്. തൊഴിൽ തേടി സന്ദർശക വിസയിൽ യു.എ.ഇയിലെത്തിയ യുവതിക്ക് ജോലി ലഭിക്കാതെ വന്നതോടെ താമസ സൗകര്യം കണ്ടെത്താനും ആരോഗ്യപരിചരണം ആവശ്യമായിരുന്ന മകളെ സംരക്ഷിക്കാനും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.ഈ സാഹചര്യത്തിൽ സെന്റർ അമ്മയെയും മകളെയും സ്വീകരിച്ച് സുരക്ഷിതമായ താമസവും ആരോഗ്യപരിചരണവും ആവശ്യമായ ചികിത്സയും മറ്റ് അടിസ്ഥാന സേവനങ്ങളും നൽകി. അവരുടെ സാഹചര്യം പ്രത്യേകമായി പിന്തുടർന്ന സംഘം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി, അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പിന്തുണ ഉറപ്പാക്കിയ ശേഷമാണ് യു.എ.ഇയിൽ നിന്നുള്ള മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

മനുഷ്യനെ വികസനത്തിന്റെ കേന്ദ്രബിന്ദുവായി കാണുകയും സർക്കാർ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ മുൻഗണനയായി ഉയർത്തിക്കാട്ടുകയും ചെയ്യുന്ന യു.എ.ഇ നേതൃത്വത്തിന്റെ ദർശനത്തിൽ നിന്നാണ് ദുബായുടെ മാനുഷിക സമീപനം രൂപപ്പെട്ടതെന്ന് ജി ഡി ആർ എഫ് എ മേധാവി ലഫ് : ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.
സെന്റർ ഫോർ ഹാർബറിംഗ് യു.എ.ഇയുടെ സഹിഷ്ണുതയുടെയും ഐക്യദാർഢ്യത്തിന്റെയും മനുഷ്യന്റെ അന്തസ്സിനോടുള്ള ബഹുമാനത്തിന്റെയും മികച്ച മാതൃകയാണ്. ദുബായിൽ ലഭിക്കുന്ന സുരക്ഷയും സ്ഥിരതയും പൗരന്മാർക്കും താമസക്കാർക്കും മാത്രമല്ല, സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ അസാധാരണ സാഹചര്യങ്ങളിൽ കഴിയുന്ന എല്ലാവർക്കും ഒരുപോലെ ലഭ്യമാണെന്ന് ഈ കേന്ദ്രം തെളിയിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും മനുഷ്യരെ സേവിക്കാനും പിന്തുണ നൽകാനുമുള്ള കഴിവാണ് യഥാർഥ നേതൃത്വത്തിന്റെ അളവുകോൽ. ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ആഗോള നഗരമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം മാനുഷിക സേവനങ്ങളുടെ മേഖലയിലും ഈ കേന്ദ്രം പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
മാനുഷിക കേസുകൾക്ക് വേഗത്തിലും പ്രായോഗികമായും പരിഹാരം കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്ത സമഗ്ര പ്രവർത്തന സംവിധാനമാണ് സെന്ററെന്ന് നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.ഒരാൾ കേന്ദ്രത്തിലെത്തുന്ന നിമിഷം മുതൽ യു.എ.ഇ വിടുന്നതുവരെ ഓരോ കേസും പ്രത്യേക സംഘങ്ങൾ നിരീക്ഷിക്കുന്നു. ആരോഗ്യപരിചരണം മുതൽ അടിസ്ഥാന ജീവിത സൗകര്യങ്ങൾ, നിയമനടപടികൾ, കോൺസുലേറ്റുകളുമായി ഏകോപനം നടത്തി യാത്രാ രേഖകൾ ലഭ്യമാക്കൽ, വിമാന ടിക്കറ്റ് ബുക്കിംഗ്, കേന്ദ്രത്തിൽ നിന്ന് തന്നെ ബോർഡിംഗ് പാസ് നൽകൽ വരെ എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.പ്രതിസന്ധിയിലായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികൾ ഏറ്റവും ഉയർന്ന കാര്യക്ഷമതയോടെ പരിഹരിക്കുകയും, അവർ യു.എ.ഇ വിടുന്നതുവരെ അവരുടെ അന്തസ്സ് സംരക്ഷിക്കുന്ന സമഗ്രമായ മാനുഷിക അനുഭവം ഉറപ്പാക്കുകയുമാണ് ഞങ്ങളുടെ ദൗത്യം- അദ്ദേഹം കൂട്ടിച്ചേർത്തു.










