അർബുദ ബാധയെത്തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം; നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിന് വിരാമം.
മുംബൈ:ഇന്ത്യൻ സിനിമയിലെ പ്രമുഖ സ്വഭാവ നടനും വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനുമായ പ്രദീപ് റാവത്ത് (74) അന്തരിച്ചു. ക്യാൻസർ രോഗബാധയെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ കഴിയുകയായിരുന്നെന്ന് മാനേജർ സിദ്ധാർത്ഥ് തിവാരി സ്ഥിരീകരിച്ചു. നാല് വർഷം മുൻപ് അർബുദ മുക്തി നേടിയിരുന്നെങ്കിലും അടുത്തിടെ രോഗം വീണ്ടും ബാധിക്കുകയായിരുന്നു. രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറഞ്ഞതാണ് ആരോഗ്യനില വഷളാക്കിയത്.
1980-കളുടെ മധ്യത്തിൽ സിനിമാരംഗത്ത് എത്തിയ പ്രദീപ് റാവത്തിന് വഴിത്തിരിവായത് ബി.ആർ. ചോപ്രയുടെ വിഖ്യാത സീരിയലായ ‘മഹാഭാരത’ത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രമാണ്. ഈ വേഷത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ സജീവ സാന്നിധ്യമായി.
എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജനി’ എന്ന തമിഴ് ചിത്രത്തിലെയും അതിന്റെ ഹിന്ദി റീമേക്കിലെയും വില്ലൻ വേഷം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ആമിർ ഖാൻ ചിത്രം ‘ലഗാനി’ലെ ദേവാ സിംഗ് എന്ന പോസിറ്റീവ് കഥാപാത്രവും ഏറെ പ്രശംസ നേടി.
മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ പ്രദീപ് റാവത്ത് എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായ ‘ചൈനാ ടൗൺ’, വൈശാഖ് സംവിധാനം ചെയ്ത ‘കസിൻസ്’, ‘ഇത് പാതിരാമണൽ’ എന്നീ മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എസ്.എസ്. രാജമൗലിയുടെ ‘സൈ’ എന്ന ചിത്രത്തിലെ ഭിക്ഷു യാദവ് എന്ന വില്ലൻ വേഷത്തിലൂടെയാണ് തെലുങ്ക് സിനിമയിൽ തുടക്കം കുറിച്ചത്.
മൃതദേഹം മുംബൈ ഗോരേഗാവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകൾ നടക്കും. ഭാര്യ കല്ല്യാണി റാവത്തും മകൻ വിക്രമാദിത്യയുമാണ് കുടുംബാംഗങ്ങൾ.










