കുട്ടികളുടെ സംരക്ഷണം ദൈനംദിന ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും ഭാഗമാക്കാൻ അന്താരാഷ്ട്ര യുവജന ദിനത്തിൽ ആഹ്വാനം ചെയ്ത് ഹനാദി അൽ യാഫി.
ഷാർജ, യു.എ.ഇ :ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും അപകടങ്ങളും തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കുന്നതിൽ രാജ്യത്തെ യുവാക്കൾ പങ്കാളികളാകണമെന്ന് ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥാപനം ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക വളർച്ചയിലും നവീകരണത്തിലും മാത്രമല്ല, സാമൂഹിക സുരക്ഷയും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിൽ യുവാക്കളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് (സി.എസ്.ഡി) ഡയറക്ടർ ജനറൽ ഹനാദി അൽ യാഫി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായ ഇന്നത്തെ യുവതലമുറയ്ക്ക്, കുട്ടികൾ ഡിജിറ്റൽ ഇടങ്ങളിൽ നേരിടുന്ന അപകടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു ഡിജിറ്റൽ-സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ യുവാക്കൾക്ക് മുന്നിട്ടിറങ്ങാനാകും.
ബോധവൽക്കരണ സന്ദേശങ്ങൾ കേൾക്കുന്നവർ മാത്രമായി യുവാക്കളെ കാണുന്നില്ലെന്നും, പകരം അത്തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പങ്കാളികളായാണ് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ അവരെ പരിഗണിക്കുന്നതെന്നും ഹനാദി അൽ യാഫി കൂട്ടിച്ചേർത്തു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സൈബർ ലോകത്തെ വെല്ലുവിളികൾ നേരിടുന്നതിനും യുവാക്കളുടെ ആശയങ്ങളും പരിഹാരങ്ങളും പ്രയോജനപ്പെടുത്തുന്ന വിവിധ പദ്ധതികൾ സംഘടന നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കാൻ യുവതലമുറ തയ്യാറാകണമെന്നും അവർ ആഹ്വാനം ചെയ്തു.
ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ്, കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ബോധവൽക്കരണത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് യു.എ.ഇയിൽ നടത്തിവരുന്നത്.










