എണ്ണപ്പാട നീക്കം ചെയ്യുന്നതിന് കാലവർഷക്കാറ്റ് തടസ്സമാകുന്നു; റസ് മദ്റക്കയിലെ തീരപ്രദേശങ്ങളിൽ വൻ പരിസ്ഥിതി ഭീഷണി.
മസ്‌കറ്റ് / ദുബായ് :ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട് ഭാഗികമായി മുങ്ങിയ ക്രൂഡ് ഓയിൽ ടാങ്കർ കരോലിൻ ബെസെംഗിയിൽ നിന്നുള്ള ഭീമമായ എണ്ണച്ചോർച്ച ഒമാന്റെ പ്രധാന കരയോരങ്ങളിലേക്ക് വ്യാപിച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും (IMO) ഒമാൻ പരിസ്ഥിതി അതോറിറ്റിയും സ്ഥിരീകരിച്ചു. ശക്തമായ മൺസൂൺ കാറ്റും ഉയർന്ന തിരമാലകളും കാരണം കപ്പലിലെ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
അൽ-ഖിബ്ലിയ്യ ദ്വീപിന് സമീപം തകർന്നടിഞ്ഞ കപ്പലിൽ നിന്ന് ഒഴുകിയെത്തുന്ന എണ്ണപ്പാട സൽത്തനത്തിന്റെ തെക്കുകിഴക്കൻ തീരപ്രദേശമായ റസ് മദ്റക്കയിലെ കടൽത്തീരങ്ങളിൽ എത്തിയതായി ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു. പ്രാഥമിക അപകടസ്ഥലത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ വടക്കുമാറിയുള്ള പ്രദേശങ്ങളിലാണ് നിലവിൽ എണ്ണമാലിന്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ഏകദേശം എട്ടു ലക്ഷത്തോളം ബാരൽ (1,30,000 മെട്രിക് ടൺ) റഷ്യൻ അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന കരോലിൻ ബെസെംഗി എന്ന ടാങ്കർ ജൂൺ 30-നാണ് ഷർബിതാത് തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെ മണൽത്തിട്ടയിൽ ഉറച്ചുപോയത്. ജൂൺ ആദ്യം യെമൻ തീരത്തുവെച്ച് കപ്പലിൽ ദുരൂഹമായ രീതിയിൽ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതാണ് അപകടത്തിന് വഴിവെച്ചത്.
അറേബ്യൻ കടലിൽ നിലനിൽക്കുന്ന ശക്തമായ ഖരീഫ് മൺസൂൺ കാറ്റ് കാരണം കപ്പലിലേക്ക് അടുക്കാനോ എണ്ണച്ചോർച്ച തടയാനുള്ള പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായി സ്ഥാപിക്കാനോ സാധിച്ചിട്ടില്ല. സാറ്റലൈറ്റ് നിരീക്ഷണ വിവരങ്ങൾ അനുസരിച്ച് ഏകദേശം 390 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ എണ്ണപ്പാട പടർന്നിട്ടുണ്ട്. ഈ പ്രദേശം അൽ ഹല്ലാനിയാത്ത് സംരക്ഷിത സമുദ്രമേഖലയോട് ചേർന്നുനിൽക്കുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
അപൂർവ്വയിനം അറേബ്യൻ കടൽ തിമിംഗലങ്ങൾ, കടലാമകൾ, അപൂർവ്വ കടൽപ്പക്ഷികൾ, പവളപ്പുറ്റുകൾ എന്നിവയുടെ പ്രധാന പ്രജനന കേന്ദ്രമായ സമുദ്ര സംരക്ഷിത മേഖലയ്ക്ക് ഈ ചോർച്ച വൻ ഭീഷണിയാണെന്ന് ഗ്രീൻപീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടന്ന് റഷ്യൻ എണ്ണ കടത്തുന്നതിനായി ഉപയോഗിക്കുന്ന “ഷാഡോ ഫ്ലീറ്റ്” (Shadow Fleet) വിഭാഗത്തിൽപ്പെട്ടതാണ് ഈ പഴക്കമേറിയ ടാങ്കർ. ബ്രിട്ടനും യൂറോപ്യൻ യൂണിയനും കപ്പലിന്മേൽ നേരത്തെ തന്നെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉപരോധത്തിൽപ്പെട്ട കപ്പലായതിനാൽ ഇൻഷുറൻസ്, നിയമപരമായ പ്രതിസന്ധികൾ എന്നിവ അന്താരാഷ്ട്ര തലത്തിലുള്ള രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
നിലവിൽ തീരപ്രദേശങ്ങളിലേക്ക് എണ്ണ പടരുന്നത് തടയാൻ ഒമാൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. അടുത്തുള്ള കുടിവെള്ള ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം നിലവിൽ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വടക്കൻ ദ്വീപുകളിലേക്ക് ചോർച്ച പടരാതിരിക്കാനുള്ള തയ്യറെടുപ്പുകൾ പൂർത്തിയായതായും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.










