അടിയന്തര സഹായത്തിനപ്പുറം കുട്ടികൾക്ക് സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ഭരണകൂട സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് KSQF ഡയറക്ടർ ലുജൈൻ മുറാദ്.
ഷാർജ, യു.എ.ഇ:യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങളിൽ അടിയന്തര ആശ്വാസ നടപടികൾക്കൊപ്പം കുട്ടികളുടെ ദീർഘകാല പുനരധിവാസത്തിനും സംരക്ഷണത്തിനും മുൻഗണന നൽകണമെന്ന് ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (KSQF) ഡയറക്ടർ ലുജൈൻ മുറാദ് വ്യക്തമാക്കി.
ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് ഫൗണ്ടേഷന്റെ നിലപാട് അവർ വ്യക്തമാക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ നൽകുന്ന ജീവൻരക്ഷാ സഹായങ്ങൾ പ്രാരംഭ ഘട്ടം മാത്രമാണെന്നും, അതിനുശേഷം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സുസ്ഥിര പദ്ധതികൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഷാർജ ഭരണാധികാരിയുടെ പത്നിയും പരമോന്നത കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് അധ്യക്ഷയുമായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
തങ്ങളുടെ ജീവൻ പണയം വെച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ലോക മാനുഷിക ദിനത്തിൽ ആദരിക്കുന്നതായി ലുജൈൻ മുറാദ് പറഞ്ഞു. പ്രയാസകരമായ ഘട്ടങ്ങളിൽ അവർ നടത്തുന്ന പ്രവർത്തനങ്ങളാണ് കുട്ടികളുടെ സുരക്ഷക്കും വിദ്യാഭ്യാസത്തിനും ദീർഘകാല സ്ഥിരതയ്ക്കും അടിത്തറയിടുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
ദുരന്തമുഖത്തുനിന്ന് രക്ഷപെടുന്ന കുട്ടികൾക്ക് കേവലം താൽക്കാലിക സുരക്ഷിതത്വം മാത്രം പോരാ. അവർക്ക് വീണ്ടും പഠനം തുടരാനും മാനസിക ആഘാതങ്ങളിൽനിന്ന് മുക്തരായി തങ്ങളുടെ ബാല്യം വീണ്ടെടുക്കാനുമുള്ള അവസരം ലഭിക്കേണ്ടതുണ്ടെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
പ്രാദേശിക സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് KSQF പ്രാധാന്യം നൽകുന്നത്. ദുരന്താനന്തര ഘട്ടങ്ങളിൽ ബാധിത പ്രദേശങ്ങൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ ഇത്തരം നടപടികൾ സഹായിക്കും.
അഭയം, ശിശുക്ഷേമം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കി പാരമ്പര്യമായി തുടർന്നുപോരുന്ന മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം ശ്രമിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ സുസ്ഥിര ബാലസംരക്ഷണ പദ്ധതികൾ ഫൗണ്ടേഷൻ നടപ്പിലാക്കിവരുന്നുണ്ട്.










