സ്കൂൾ ബസിലെ ‘സ്റ്റോപ്പ്’ ബോർഡ് അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും; സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
അബുദാബി — സെപ്റ്റംബർ 1, 2026 : പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാനായി യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ ട്രാഫിക് കൗൺസിലും ചേർന്ന് രാജ്യവ്യാപക പരിശോധനയും ബോധവത്കരണ കാമ്പയിനും ആരംഭിച്ചു.
‘നമ്മുടെ വിദ്യാർഥികൾക്ക് സുരക്ഷിത പാത’ (Safe Road for Our Students) എന്ന പ്രമേയത്തിലാണ് 2026-ലെ നാലാം പാദ ട്രാഫിക് കാമ്പയിൻ നടപ്പിലാക്കുന്നത്. സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ വിപുലമായ നിർദേശങ്ങളാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
സ്കൂൾ ബസുകൾ വിദ്യാർഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ‘സ്റ്റോപ്പ്’ ചിഹ്നം പ്രദർശിപ്പിക്കുമ്പോൾ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ പൂർണമായും നിർത്തിയിടണം. ഈ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 91 പ്രകാരം 1,000 ദിർഹം പിഴയും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റുകളും ചുമത്തും.
സ്റ്റോപ്പ് ആം കൃത്യമായി പ്രവർത്തിപ്പിക്കാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് ആർട്ടിക്കിൾ 90 പ്രകാരം 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. ബസുകൾ ദിവസേന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കുട്ടികൾ പൂർണമായും കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതുവരെ വാഹനം മുന്നോട്ട് എടുക്കരുതെന്നും ഡ്രൈവർമാർക്ക് കർശന നിർദേശമുണ്ട്.
വിദ്യാർഥികൾ ബസ് വരുന്നതിന് അഞ്ച് മിനിറ്റ് മുമ്പെങ്കിലും സ്റ്റോപ്പുകളിൽ എത്തണം. ബസിൽ നിന്ന് ഇറങ്ങിയ ശേഷം ഡ്രൈവറുടെ കാഴ്ചയിൽപ്പെടുന്ന വിധത്തിൽ കുറഞ്ഞത് പത്തടി ദൂരത്തേക്ക് മാറി നടക്കണം. ചെറിയ കുട്ടികളെ രക്ഷിതാക്കൾ നേരിട്ടെത്തി ബസ് സ്റ്റോപ്പുകളിൽ എത്തിക്കണമെന്നും തിരികെ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്കൂൾ ബസ് ജീവനക്കാർ കുട്ടികൾ കൃത്യമായി സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.










