വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിലുടനീളം ജോലി സമയവും സ്കൂൾ സമയവും കുറയ്ക്കാറുണ്ട്. ഇത് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും റമദാൻ മാസത്തിൽ ജോലി ചെയ്യുന്നതിനും പഠന സമയത്തിനും ഇളവ് ലഭിക്കുന്നു. യുഎഇ തൊഴിൽ നിയമപ്രകാരം, എല്ലാ ജീവനക്കാർക്കും റമദാൻ മാസത്തിൽ ജോലി സമയത്തിൽ ഇളവിന് അർഹതയുണ്ട്. സമാനമായി നോമ്പെടുക്കുന്നവർക്കും പ്രാർത്ഥനയ്ക്കും സൗകര്യപ്രദമായ രീതിയിൽ സ്കൂളുകളും അവയുടെ പ്രവർത്തന സമയം ക്രമീകരിക്കും.
റമദാൻ മാസത്തിൽ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാർക്കും ജോലി സമയം പ്രതിദിനം രണ്ട് മണിക്കൂർ വീതം കുറയ്ക്കും. ഒരു ജീവനക്കാരൻ നോമ്പ് അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഈ ആനുകൂല്യം എല്ലാവർക്കും ബാധകമാണ്.
പൊതുമേഖലയിലെ പ്രവൃത്തി സമയത്തിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ പിന്തുടരുന്ന സമയക്രമം ഇപ്രകാരമാണ്;
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവർത്തി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവർത്തി സമയം. പ്രാദേശിക സർക്കാർ വകുപ്പുകളും സമാനമായ സമയക്രമം തന്നെ പിന്തുടരാറുണ്ട്. എങ്കിലും ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
റമദാൻ മാസത്തിൽ യുഎഇയിലുടനീളമുള്ള സ്കൂളുകളിലും പ്രവർത്തി സമയത്തിൽ കുറവ് വരും;
വിദ്യാർത്ഥികൾക്ക് പ്രതിദിനം പരമാവധി അഞ്ച് മണിക്കൂർ മാത്രമാണ് ക്ലാസുകൾ ഉണ്ടാവുക. കൃത്യമായ സമയക്രമം അറിയുന്നതിനായി രക്ഷിതാക്കൾ കുട്ടികളുടെ സ്കൂളുമായി നേരിട്ട് ബന്ധപ്പെടാനാണ് അധികൃതരുടെ നിർദ്ദേശം. വെള്ളിയാഴ്ചകളിൽ, പ്രാർത്ഥന സമയത്തിന് അനുസൃതമായി സ്കൂളുകൾ നേരത്തെ അടയ്ക്കും. സ്കൂളുകൾ രാവിലെ 11.30-നാണ് അടയ്ക്കുക. പുതുക്കിയ വെള്ളിയാഴ്ച പ്രാർത്ഥനാ സമയമായ 12.45-ന് അനുസരിച്ചാണ് ഈ മാറ്റം. ഫെബ്രുവരി 17-നും ഫെബ്രുവരി 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷ.









































