ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഏകദേശം രണ്ട് പതിറ്റാണ്ടോളം നീളുന്ന സുദീർഘവും സങ്കീർണവുമായ ചരിത്രമാണുള്ളത്. സമഗ്ര വ്യാപാര കരാറിനായുള്ള പ്രാരംഭ ചർച്ചകൾ 2007ലാണ് ആരംഭിച്ചത്.
ചർച്ചകളുടെ പുരോഗതി യൂറോപ്യൻ കാർ നിർമാതാക്കളും ഇന്ത്യൻ ഉപഭോക്താക്കളും ഒരുപോലെ ഉറ്റുനോക്കിയിരുന്നു. ഓട്ടോമൊബൈൽ മേഖലയിലെ ഇറക്കുമതി തീരുവ ഇളവുകൾ, സ്റ്റീൽ വ്യാപാരവുമായി ബന്ധപ്പെട്ട വിലപേശലുകൾ തുടങ്ങിയ വിഷയങ്ങൾ പല ഘട്ടങ്ങളിലും ചർച്ചകൾക്ക് തടസ്സമായി. ഇതിന്റെ ഫലമായി 2013ൽ ചർച്ചകൾ പൂർണമായും നിർത്തിവയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടായി.
ഇന്ത്യയിലെ കാർ ഇറക്കുമതി തീരുവ 100 ശതമാനത്തിലധികമായതിനാൽ അത് ഗണ്യമായി കുറയ്ക്കണമെന്നതായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. അതേസമയം, സ്റ്റീൽ കയറ്റുമതിയിൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
2013 മുതൽ 2021 വരെ ചർച്ചകൾ നിശ്ചലാവസ്ഥയിലായിരുന്നു. കാർഷികോൽപന്നങ്ങൾ, തീരുവ ഇളവുകൾ, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷങ്ങൾക്കും യോജിപ്പിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2021 മേയ് മാസത്തിൽ പോർച്ചുഗലിലെ പോർട്ടോയിൽ നടന്ന ഉച്ചകോടിയിൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും തീരുമാനിച്ചു. തുടർന്ന് 2022 മുതൽ ചർച്ചകൾക്ക് വീണ്ടും ഊർജം ലഭിച്ചു.
റഷ്യ–യുക്രെയ്ൻ യുദ്ധം ആഗോള വ്യാപാരത്തെ ബാധിച്ചതും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ നയങ്ങളും ഇന്ത്യ–ഇയു ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഘടകങ്ങളായി മാറി.
തീരുവ കുറയും, വിലയും
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ ലോകത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാകും.
വില കുറയുന്ന ഉൽപ്പന്നങ്ങൾ
കരാർ നടപ്പായാൽ ബി.എം.ഡബ്ല്യു, മെർസെഡസ്-ബെൻസ്, ലംബോർഗിനി തുടങ്ങിയ യൂറോപ്യൻ ആഡംബര കാറുകളുടെ ഇന്ത്യയിലെ വില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. നിലവിൽ ഏകദേശം 110 ശതമാനമായി നിൽക്കുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് നിർദേശിക്കപ്പെടുന്നത്.










































