ദുബായ്: ആഗോള ബിസിനസ് ഭൂപടത്തിൽ കരുത്തുറ്റ ചുവടുവെപ്പുകളുമായി പ്രമുഖ നിർമാണ-വ്യവസായ ഗ്രൂപ്പായ ഫെസ്‌കോ (Fezco Group) തങ്ങളുടെ ദീർഘകാല വികസന രേഖയായ ‘വിഷൻ 2040’ പ്രഖ്യാപിച്ചു. ദുബൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ഏകദേശം 100 ബില്യൺ രൂപ മുതൽമുടക്കിൽ നടപ്പിലാക്കുന്ന 78 പുതിയ പദ്ധതികളാണ് ഗ്രൂപ്പ് അനാവരണം ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതികളിലൂടെ വരും വർഷങ്ങളിൽ ഇരുപതിനായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് ഈ പ്രഖ്യാപനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വൻ നിക്ഷേപത്തിനാണ് ഫെസ്‌കോ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.
അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതികൾ ഇന്ത്യയിലെ 12 പ്രധാന നഗരങ്ങളിലും മിഡിൽ ഈസ്റ്റിലുമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. നടപ്പു വർഷം തന്നെ ഫെസ്‌കോ ഫിയോറ അപ്പാർട്ട്‌മെന്റ്, ഹാപ്ബിറ്റ് ഫിനിഷിംഗ് സ്കൂൾ, ഫെസ്‌കോ ലൂമിയർ റിസോർട്ട് തുടങ്ങി ഒമ്പതോളം പ്രധാന പ്രോജക്റ്റുകൾക്ക് തുടക്കമിടും. കോഴിക്കോട് നോളജ് സിറ്റിയിലെ ‘ഫെസ് ഇൻ ഹോട്ടൽ’ ഇതിനോടകം തന്നെ ഹോസ്പിറ്റാലിറ്റി രംഗത്ത് തനതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. കൂടാതെ, കോഴിക്കോട് നഗരമധ്യത്തിൽ ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഫിയോറ പ്രോജക്റ്റും വയനാട്ടിലെ റിസോർട്ടും ഉടൻ നാടിന് സമർപ്പിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. യേനപ്പോയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫെസ് ഇൻ അക്കാദമിയിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്. ലോകപ്രശസ്ത ജർമ്മൻ സാങ്കേതിക പരിശോധനാ ഏജൻസിയായ TÜV SÜD-യുമായി ചേർന്നുള്ള നൈപുണ്യ വികസന കോഴ്സുകളും ഇതിന്റെ ഭാഗമാണ്. 2028-ഓടെ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും, 2030-ഓടെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ ദേശീയ മെട്രോകളിലേക്ക് 30-ഓളം പ്രോജക്റ്റുകളുമായി ചുവടുറപ്പിക്കാനുമാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
അവസാന ഘട്ടത്തിൽ ദുബൈ, ഷാർജ തുടങ്ങിയ അന്താരാഷ്ട്ര ബിസിനസ് കേന്ദ്രങ്ങളിൽ വൻകിട ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള 22 പ്രോജക്റ്റുകൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഫെസ്‌കോയുടെ സാന്നിധ്യം ആഗോളതലത്തിൽ കൂടുതൽ ശക്തമാകും. ഗ്രോവൈഡ് പ്രോജക്ട് മാനേജ്‌മെന്റിന് കീഴിലുള്ള വിദഗ്ധ സംഘമാണ് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡോ. അറക്കൽ ബാവ ചെയർമാനായും എം.കെ. ശൗക്കത്ത് അലി മാനേജിംഗ് ഡയറക്ടറായും നയിക്കുന്ന ഫെസ്‌കോ ഗ്രൂപ്പ്, കേവലം ലാഭത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയ്ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്നുവെന്നത് മാതൃകാപരമാണ്.










































