ദുബായ്: കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയുടെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഭരണത്തുടർച്ച എന്നത് ജനങ്ങളുടെ ജനാധിപത്യപരമായ താല്പര്യമാണെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പ്രസ്താവിച്ചു. രാഷ്ട്രീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന വർത്തമാനകാലത്ത് കേരളം ഉയർത്തുന്ന പുരോഗമന മൂല്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരമാധികാരത്തെ മാനിക്കുന്ന രാഷ്ട്രീയ നയങ്ങളാണ് മൂന്നാം ഊഴത്തിലൂടെ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണം ഊഴം വെച്ച് മാറേണ്ട ഒന്നാണെന്ന വാദം ജനാധിപത്യ വിരുദ്ധമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അത് കേവലം ഒരു ചക്രം പോലെ മാറിവരേണ്ടതാണെന്ന പ്രചാരണങ്ങൾ ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാംസ്‌കാരിക പ്രവർത്തകർ ഇത്തരം ജനാധിപത്യവിരുദ്ധമായ നിലപാടുകൾ പ്രചരിപ്പിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 15-ന് നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ, കവി മ്യൂസ് മേരി ജോർജ്ജ് എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ സാഹിത്യ ചർച്ചകളും സാംസ്‌കാരിക സംവാദങ്ങളും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. പ്രവാസി മലയാളികളായ നിരവധി എഴുത്തുകാരും കലാകാരന്മാരും സജീവമായി പങ്കെടുത്ത ഈ വേദി ഗൾഫ് മേഖലയിലെ പ്രധാന സാംസ്‌കാരിക ഇടമായി മാറി. ചടങ്ങിൽ വെച്ച് അർഹരായവർക്ക് ‘ഓർമ–ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരങ്ങൾ’ വിതരണം ചെയ്തു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഒഎൽഎഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ജനറൽ സെക്രട്ടറി ഷിജു ബഷീർ, സാഹിത്യ വിഭാഗം കൺവീനർ അംബു സതീഷ് എന്നിവർ സംസാരിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ ലിറ്ററേച്ചർ ഫെസ്റ്റ്, പ്രവാസലോകത്തെ എഴുത്തുകാരെയും സാംസ്‌കാരിക ചിന്തകളെയും കോർത്തിണക്കുന്നതിൽ വലിയ വിജയം കൈവരിച്ചു. സാംസ്‌കാരിക പ്രതിരോധം എന്ന പ്രമേയത്തിൽ ഊന്നിയുള്ള ചർച്ചകൾ വരുംകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാണ്. ഇത്തരം ഗൗരവകരമായ സാഹിത്യ സംവാദങ്ങൾ പ്രവാസികൾക്കിടയിൽ ചിന്താപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് പ്രത്യാശിക്കാം.










































