കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന സംഭവം വീണ്ടും ആരോഗ്യ മേഖലയെ വിവാദത്തിലാക്കി. അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59കാരി ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കുടുങ്ങിയതായി പുറത്തുവന്നതോടെയാണ് പ്രതികരണങ്ങൾ ശക്തമായത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ അനുഭവം പങ്കുവെച്ച താമരശ്ശേരി സ്വദേശിനി ഹർഷിന രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “വാർത്ത കേട്ടപ്പോൾ അറിയാതെ ഞാനെന്‍റെ വയറിൽ കൈവെച്ച് പോയി… ഞെട്ടിപ്പിടഞ്ഞ ഒരു വേദന… അതേ അവസ്ഥയിൽ… ഓർക്കാൻ വയ്യ… സിസ്റ്റത്തിന്‍റെ അടുത്ത ഇര. ഉടൻ ആരോഗ്യമന്ത്രി വരും, സമഗ്ര അന്വേഷണം, റിപ്പോർട്ട് തേടൽ, കൂടെയുണ്ട് തുടങ്ങിയ സ്ഥിരം നാടകങ്ങളുമായി…” എന്നാണ് ഹർഷിന സമൂഹമാധ്യമത്തിൽ കുറിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും ഹർഷിന വിമർശനം ഉയർത്തി. നീതി തേടിയുള്ള സമരത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് ഹർഷിന സമരസമിതി അറിയിച്ചു.
അമ്പലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന ഉഷാ ജോസഫിനെ തുടർചികിത്സക്കായി അമൃത ആശുപത്രിയിലെത്തിച്ചു. കെ.സി വേണുഗോപാൽ എം.പി. ഇടപെട്ടാണ് ചികിത്സാ സൗകര്യം ഒരുക്കിയത്. പരിശോധനയ്ക്ക് ശേഷം കത്രിക നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെക്കുറിച്ച് തീരുമാനം എടുക്കും.
2021 മെയ് 10-ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഉഷയ്ക്ക് കടുത്ത വയറുവേദനയും തുടർച്ചയായ രക്തസ്രാവവും അനുഭവപ്പെട്ടിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കാരണം കണ്ടെത്താനായില്ല. പിന്നീട് ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചതോടെയാണ് എക്സ്റേ പരിശോധനയിൽ വയറിനുള്ളിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
തുടർന്ന് രോഗിയോട് ഉടൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടാൻ നിർദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചതായി ഉഷാ ജോസഫ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ബന്ധുക്കൾ വിവരം പുറത്തുവിട്ടു. പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.










































