തൃശൂർ: വാഹനാപകടത്തെ തുടർന്ന് മുട്ടുവേദനക്ക് ചികിത്സ തേടിയ യുവാവിന് ചികിത്സാപിഴവിനെ തുടർന്ന് കാഴ്ച നഷ്ടമായെന്ന ഗുരുതര ആരോപണം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ തൃശൂർ തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ സനൂപിനാണ് കാഴ്ചശക്തി നഷ്ടമായത്.
2023 ജൂണിൽ പിതാവിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൂപിനെ കിടക്ക ഒഴിവില്ലാത്തതിനാൽ നിലത്താണ് കിടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്. ദിവസങ്ങൾക്കുശേഷം മാതാവ് വത്സല ആശുപത്രിയിൽ എത്തിയപ്പോൾ സനൂപിന് സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡ്രിപ്പ് നൽകിയതിനെ തുടർന്ന് കൈപ്പത്തി നീരുവന്ന് വീർത്തിരുന്നു.
തുടർന്ന് വായിലും മൂക്കിലും നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സനൂപിനെ ഐസിയുവിലേക്ക് മാറ്റി. 22 ദിവസം കഴിഞ്ഞ് ഐസിയുവിൽ നിന്ന് പുറത്തുവന്നശേഷം കണ്ണിന് ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞതെന്ന് മാതാവ് വത്സല വ്യക്തമാക്കി. മുട്ടുവേദനക്ക് ചികിത്സ തേടിയപ്പോൾ കണ്ണിന് ശസ്ത്രക്രിയ എന്തിനാണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ആരോപണം.
ശസ്ത്രക്രിയക്ക് ശേഷം കണ്ണിലെ കെട്ടഴിച്ചപ്പോൾ കൃഷ്ണമണികൾ നീക്കം ചെയ്തതായി മനസ്സിലായതായും കുടുംബം പറയുന്നു. പിന്നീട് ഒരു ആഴ്ചയ്ക്കകം ഡിസ്ചാർജ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. സനൂപിന് പ്രമേഹവും ‘ബ്ലാക്ക് ഫംഗസ്’ രോഗവും ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിത്സാരേഖകൾ നൽകിയില്ലെന്നും തുടർചികിത്സയ്ക്കായി വിവരാവകാശ അപേക്ഷയിലൂടെ രേഖകൾ ലഭ്യമാക്കിയെന്നും സനൂപ് പറഞ്ഞു. മറ്റൊരു ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കാഴ്ചശക്തി തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു അറിയിച്ചത്.
ടൈൽ ജോലി ചെയ്താണ് സനൂപ് കുടുംബം പോറ്റിയിരുന്നത്. വയോധികരായ മാതാപിതാക്കളും ഏഴ് വയസ്സുള്ള മകനും അടങ്ങിയ കുടുംബത്തിന്റെ ഏക വരുമാനമാർഗം കാഴ്ച നഷ്ടപ്പെട്ടതോടെ നിലച്ചിരിക്കുകയാണ്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. ഇപ്പോൾ മാതാവ് വത്സല വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തുന്നു.
പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. അതേസമയം, അടാട്ട് പഞ്ചായത്ത് പ്രസിഡന്റും മുൻഎം.എൽ.എയുമായ അനിൽ അക്കരെ തൃക്കൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പം സനൂപിനെ സന്ദർശിച്ച് നിയമപരവും സാമൂഹികവുമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
English Summary:
A man from Thrissur who sought treatment for knee pain following an accident allegedly lost his eyesight due to medical negligence at Thrissur Medical College Hospital. His family claims that doctors removed his eye lenses during surgery without proper explanation. Authorities have been approached, and local leaders have promised legal and social support.










































