തിരുവനന്തപുരം: വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾ പരീക്ഷാ ചൂടിലേക്ക് കടക്കുന്നു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഈ മാസം 5ന് (വ്യാഴാഴ്ച) ആരംഭിക്കും.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളും ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലായി 633 പേരും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 386 പേരും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 4,52,437 വിദ്യാർത്ഥികളും ഒന്നാം വർഷ ഹയർ സെക്കൻഡറിയിലേക്ക് 4,11,025 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫിലെ ഏഴ് കേന്ദ്രങ്ങൾ, ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങൾ, മാഹിയിലെ രണ്ട് കേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 1,984 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക.
എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7ന് ആരംഭിച്ച് 28ന് അവസാനിക്കും. ഫലപ്രഖ്യാപനം മേയ് മൂന്നാംവാരത്തിൽ നടത്താൻ കഴിയുമെന്നാണ് വി. ശിവൻകുട്ടി അറിയിച്ചത്.
ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ ആരംഭിക്കും. മേയ് 22ന് ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Kerala’s SSLC, Higher Secondary, and VHSE exams begin this Thursday with lakhs of students appearing across the state, Gulf centres, and Lakshadweep. Results are expected in May.














































