അബൂദബി: 2025ലെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) റിപ്പോർട്ടിൽ യു.എ.ഇ അറബ് ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. 2021-’22ലെ റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ ആഗോള തലത്തിൽ 11 സ്ഥാനങ്ങൾ കയറി 15-ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇത് ഗണ്യമായ പുരോഗതിയാണ്. 193 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ കാനഡ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, കൊറിയ തുടങ്ങിയ വികസിത രാജ്യങ്ങളെ മറികടന്ന് അറബ് ലോകത്ത് ആദ്യ 20 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക രാജ്യമായി യു.എ.ഇ തുടരുന്നു.
മാനുഷിക ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ മുൻഗണനകളിൽ ഉൾപ്പെടുത്തുകയും, സുസ്ഥിരതയുടെയും മനുഷ്യ മൂലധന വികസനത്തിന്റെയും ആഗോള മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്ന യു.എ.ഇയുടെ സമഗ്ര വികസന തന്ത്രത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് ദേശീയ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറഞ്ഞു.’തെരഞ്ഞെടുപ്പിന്റെ കാര്യം: എ.ഐ കാലത്തെ ജനങ്ങളും സാധ്യതകളും’ എന്ന 2025ലെ മാനവ വികസന റിപ്പോർട്ട് പ്രകാരം യു.എ.ഇയുടെ എച്ച്.ഡി.ഐ സ്കോർ 0.94 ആണ്. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാല് പ്രധാന സൂചകങ്ങൾ അനുസരിച്ച്, രാജ്യത്തെ ശരാശരി ആയുർ ദൈർഘ്യം (ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം 3 പ്രകാരം) 82.9 വർഷമാണ്.
അതുപോലെ, സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷിത വർഷങ്ങൾ 15.6ഉം ശരാശരി വർഷങ്ങൾ 13ഉം ആണ്. ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസ പുരോഗതിയെ സൂചിപ്പിക്കുന്നു. പ്രതിശീർഷ മൊത്ത ദേശീയ വരുമാനം 71,142 യു.എസ് ഡോളറാണ്. ഇത് മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും സൂചിപ്പിക്കുന്നു.
ആരോഗ്യകരവും സുസ്ഥിരവുമായ ഭാവിയെക്കുറിച്ചുള്ള രാജ്യത്തിന്റെ ദീർഘകാല ദർശനത്തിനനുസൃതമായ, അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിലും ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങളിലും നൂതനാശയങ്ങളിലും യു.എ.ഇ തുടർച്ചയായി നിക്ഷേപം നടത്തുന്നതാണ് ഈ വിജയത്തിന് കാരണമെന്ന് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് പറഞ്ഞു.വിദ്യാഭ്യാസം യു.എ.ഇയുടെ വികസന തന്ത്രത്തിന്റെ അടിസ്ഥാന സ്തംഭമാണെന്ന് വിദ്യാഭ്യാസ മന്ത്രി സാറ ബിന്റ് യൂസഫ് അൽ അമീരി പറഞ്ഞു. നിർമിത ബുദ്ധി പോലുള്ള മേഖലകളിൽ മത്സര ശേഷിക്കും നവീകരണത്തിനും യുവതലമുറയെ സജ്ജമാക്കുന്ന ഭാവി ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ നയങ്ങൾ അവർ എടുത്തു കാട്ടി.ഫെഡറൽ സെന്റർ ഫോർ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് മാനേജിംഗ് ഡയരക്ടർ ഹനാൻ മൻസൂർ അഹ്ലി പറയുന്നതനുസരിച്ച്, യു.എ.ഇയുടെ ജനകേന്ദ്രീകൃത വികസന മാതൃക ആരോഗ്യം, വിദ്യാഭ്യാസം, നവീകരണം എന്നിവയെ സമഗ്രവും സമൃദ്ധവുമായ ഭാവിയുടെ തൂണുകളായി യു.എ.ഇയുടെ പുരോഗതി സാമ്പത്തിക വളർച്ചയുമായി പൊരുത്തപ്പെടുത്തുന്ന നൂതന-മനുഷ്യ സൗഹൃദപരവും നയരൂപീകരണപരവുമായ ഫലമാണെന്ന് അവർ പറഞ്ഞു.ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയിൽ പ്രതിരോധ ശേഷിയുള്ളതും മനുഷ്യ സൗഹൃദപരവുമായ തന്ത്രങ്ങളുടെ ആവശ്യകതയെ റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ മനുഷ്യ മൂലധനം പ്രധാനമായി തുടരുമെന്നും റിപ്പോർട്ട് വിശദീകരിച്ചു.കൂടാതെ, ആഗോള എ.ഐ പ്രതിഭാ കേന്ദ്രമായി യു.എ.ഇ ഉയർന്നു വന്നതിന്റെ പ്രതിഫലനമായി, 2023ൽ എ.ഐ-വൈദഗ്ധ്യ പ്രൊഫഷണലുകളുടെ നെറ്റ് മൈഗ്രേഷനിൽ യു.എ.ഇയിൽ ആഗോളാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കി