ദുബൈ: മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ലാൻഡിംഗിന് തൊട്ടുമുമ്പ് മിസൈൽ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്തെ രണ്ടുവട്ടം തിരികെ പറത്തിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് റഡാർ 24 രേഖകൾ പ്രകാരം EK 501 എന്ന വിമാനമാണ് സുരക്ഷാ കാരണങ്ങളാൽ ലാൻഡിംഗ് നടപടിക്രമം നിർത്തിവെച്ച് ആകാശത്ത് ഹോൾഡിംഗ് പാറ്റേണിൽ പ്രവേശിച്ചത്.
അത്യപൂർവ സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനങ്ങൾ തിരികെ പറക്കുന്നത്. മിസൈൽ ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തെ സുരക്ഷിത ദൂരത്തേക്ക് മാറ്റുകയും പിന്നീട് അനുമതി ലഭിച്ചതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ യുഎഇയിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം സുരക്ഷിതമായി ഇന്ത്യയിലെത്തി. എയർ ഇന്ത്യയുടെ പ്രത്യേക സർവീസിലൂടെ 149 യാത്രക്കാരെയാണ് നാട്ടിലെത്തിച്ചത്. സ്പൈസ്ജെറ്റ് നാല് പ്രത്യേക സർവീസുകളും ക്രമീകരിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ അമേരിക്കയും ഗൾഫ് രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ അതിവേഗം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനിൽ കനത്ത ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂട്ടൊഴിപ്പിക്കൽ. ഇറാന്റെ ആക്രമണത്തിൽ ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപൂർവദേശത്തെ യുഎസ് സൈനിക താവളങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
English Summary
An Emirates flight (EK 501) from Mumbai to Dubai was forced to abort landing twice after receiving a missile threat warning shortly before touchdown, according to FlightRadar24 data. The aircraft moved to a safe holding position and later landed safely at Dubai International Airport. The incident comes amid escalating tensions in the Middle East. Meanwhile, Air India evacuated 149 Indian passengers from the UAE, and SpiceJet arranged four additional flights. The US has also begun evacuating its citizens from Gulf countries following reports of intensified conflict and planned military action against Iran.














































