അമേരിക്കയിലെ പ്രശസ്തമായ ബൈറ്റ് ഓഫ് സീയാറ്റിൽ ഫെസ്റ്റിവലിനിടെയാണ് വെടിവെപ്പുണ്ടായത്; അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സീയാറ്റിൽ : അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള സീയാറ്റിലിൽ പ്രശസ്തമായ ഫുഡ് ഫെസ്റ്റിവലിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു വയസ്സുകാരനായ കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറു മണിയോടെ പ്രശസ്തമായ സ്പേസ് നീഡിലിന് സമീപമുള്ള സീയാറ്റിൽ സെന്റർ കോംപ്ലക്സിലാണ് സംഭവം. വർഷംതോറും ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ‘ബൈറ്റ് ഓഫ് സീയാറ്റിൽ’ ഭക്ഷ്യമേളയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു അക്രമം.
രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി സീയാറ്റിൽ ഫയർ ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടു വയസ്സുകാരൻ, 23 വയസ്സുള്ള യുവാവ്, 39 വയസ്സുള്ള സ്ത്രീ, 56 വയസ്സുള്ള സ്ത്രീ എന്നിവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ 56 കാരിയുടെ നില ഗുരുതരമാണ്. നിസ്സാര പരിക്കേറ്റ 40 കാരിയായ മറ്റൊരാൾക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി.
വെടിവെപ്പ് ശബ്ദം കേട്ടതോടെ മേളയിലെത്തിയ ആയിരക്കണക്കിന് ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. “ആളുകൾ ഒളിക്കാനും രക്ഷപ്പെടാനും ശ്രമിക്കുന്നതിനിടയിൽ തള്ളും തിരക്കുമുണ്ടായി. പലരും തറയിൽ വീഴുകയും കുട്ടികളുടെ സ്ട്രോളറുകൾ മറിയുകയും ചെയ്തു,” എന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച എസ്റ്റാൻ വകനാബോ പറഞ്ഞു.
സംഭവത്തെ തുടർന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് പട്രോൾ സ്വാറ്റ് (SWAT) സംഘം സ്ഥലത്തെത്തി മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. സീയാറ്റിൽ മേയർ കാറ്റി വിൽസൺ സ്ഥിരീകരിച്ചതനുസരിച്ച് വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് അറിയിച്ച പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
1982-ൽ ആരംഭിച്ച ‘ബൈറ്റ് ഓഫ് സീയാറ്റിൽ’ നഗരത്തിലെ ഏറ്റവും വലിയ ജനകീയ മേളകളിൽ ഒന്നാണ്.















