തിരുവനന്തപുരം: വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി.കെ ശശിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ശശിയെ ഒഴിവാക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതും ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതുമാണ് നടപടിക്ക് കാരണമായത്.
പാലക്കാട് നടന്ന കൺവെൻഷനിൽ സംസാരിച്ച പി.കെ ശശി, ഇത് വിമതരുടെ കൺവെൻഷൻ അല്ല, ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ സംഗമമാണെന്ന് വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ചില നിർബന്ധിത സാഹചര്യങ്ങളാണ് ഇത്തരമൊരു കൺവെൻഷൻ നടത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ശശി ഉന്നയിച്ചത്. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ ശക്തമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. നിരവധി സഖാക്കളെ വേട്ടയാടുകയും പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന നേതൃത്ത്വമാണെന്നാണ് ശശിയുടെ ആരോപണം.
പാർട്ടിയുടെ നന്മയ്ക്കായി പ്രവർത്തിച്ച പലരെയും തരംതാഴ്ത്തുകയും ചിലരെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ പ്രതിഷേധിച്ച് നിരവധി പേർ കൺവെൻഷനിൽ പങ്കെടുത്തതായും ശശി പറഞ്ഞു.
പാലക്കാട് നടന്ന ഈ കൺവെൻഷനിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. രണ്ട് മുൻ ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി നേതാക്കളും പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. ഏകദേശം 500 പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ, എന്നാൽ അതിലധികം പേർ എത്തിയതോടെ വിമത നീക്കം ശക്തമാകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
കൺവെൻഷനിൽ സംസാരിക്കുമ്പോൾ പി.കെ ശശി സംസ്ഥാന നേതൃത്ത്വത്തെ നേരിട്ട് വിമർശിച്ചില്ലെങ്കിലും ജില്ലാ നേതൃത്വത്തെ തിരുത്തിയാൽ മാത്രമേ മുന്നോട്ടുള്ള ഐക്യം സാധ്യമാകൂ എന്നും വ്യക്തമാക്കി.
ഇതിനിടെ പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ പാലക്കാട് സിപിഎമ്മിനുള്ളിലെ ഭിന്നത കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
English Summary
The CPI(M) has expelled former MLA P.K. Sasi from the party’s primary membership after he participated in a rebel convention held in Palakkad. During the event, Sasi strongly criticized the district leadership, particularly District Secretary E.N. Suresh Babu.Sasi described the gathering as a convention of “self-respecting revolutionaries” rather than a rebel meeting and claimed that internal issues within the party forced such a gathering. More than 1,000 people reportedly attended the convention, signaling growing dissent within the party ranks in Palakkad.











































