ന്യൂഡൽഹി: അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർക്കിടയിലെ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ വ്യോമപാതകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ താളം തെറ്റി. ഇതോടെ യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
ഈ സാഹചര്യത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നിരിക്കുന്നതിനാൽ ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ തുടരുമെന്ന് എയർലൈനുകൾ അറിയിച്ചു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നടത്തും.
അതേസമയം, മസ്കറ്റിനെ ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗലാപുരം, മുംബൈ, കണ്ണൂർ എന്നിവയുമായി ബന്ധിപ്പിക്കുന്ന സർവീസുകളും, ജിദ്ദയെ ബെംഗളൂരു, കോഴിക്കോട്, മംഗലാപുരം എന്നിവയുമായി ബന്ധിപ്പിക്കുന്ന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് തുടരും.
കൂടാതെ അബുദാബി, ദുബായ്, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കായി എയർ ഇന്ത്യ എക്സ്പ്രസ് 30 അധിക സർവീസുകൾ നടത്തും. ഡൽഹിയിലും മുംബൈയിലും നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള അധിക സർവീസുകൾ എയർ ഇന്ത്യയും നടത്തും.
ഈ വിമാനങ്ങൾ പ്രധാനമായും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതായതിനാൽ നിലവിലുള്ള ടിക്കറ്റുകൾ ഉള്ള യാത്രക്കാർക്കാണ് മുൻഗണന നൽകുക.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വിമാന സമയക്രമങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം എന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
English Summary : Air India and Air India Express have announced additional flights from the UAE to India to assist passengers stranded due to airspace restrictions in West Asia following regional tensions. While regular services to Jeddah and Muscat continue, Air India Express will operate 30 extra flights from UAE cities including Abu Dhabi, Dubai, Ras Al Khaimah, and Sharjah to bring passengers back to India.













































