മലപ്പുറം: പ്രവാസി കേരളീയർക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക കെയർ’യുടെ രണ്ടാംഘട്ട എൻറോൾമെന്റിനും പരിഷ്കരിച്ച ‘നോർക കെയർ പ്ലസ്’ പദ്ധതിക്കും മാർച്ച് 11 മുതൽ തുടക്കമാകും. മലപ്പുറം നോർക സെല്ലിൽ (മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്) വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ നോർക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ നോർക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം ലോഞ്ച് ചെയ്യും. ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എൻറോൾമെന്റ് കാലാവധി
2026 മാർച്ച് 11 മുതൽ 2026 ഏപ്രിൽ 12 വരെ രണ്ടാംഘട്ട എൻറോൾമെന്റിന് അവസരമുണ്ടാകും. ഈ കാലയളവിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 2026 ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കാണ് പോളിസി കാലാവധി.
18 മുതൽ 80 വയസ്സ് വരെ
നോർക കെയർ പ്ലസ് പദ്ധതിയിൽ 18 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് എൻറോൾ ചെയ്യാം. സാധുവായ നോർക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി എന്നിവയുള്ള പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാം. ഇതോടെ മാതാപിതാക്കളെയും (80 വയസ്സ് വരെ) പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അവസരവും ലഭിക്കും.
പ്രവാസികളുടെ ആവശ്യപ്രകാരം വിപുലീകരണം
നോർക കെയർ പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും എൻറോൾമെന്റിന് വീണ്ടും അവസരം നൽകണമെന്നും അഞ്ചാം ലോക കേരള സഭയിലടക്കം പ്രവാസി സമൂഹത്തിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം കൂടി എൻറോൾമെന്റ് നീട്ടാൻ തീരുമാനിച്ചത്.
രാജ്യത്തുടനീളം ചികിത്സാ സൗകര്യം
പദ്ധതിയിലൂടെ കേരളത്തിലെ 688 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 20,000 ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ക്യാഷ്ലെസ് സൗകര്യമില്ലാത്ത ആശുപത്രികളിൽ ക്ലെയിം–റീഇംബേഴ്‌സ്‌മെന്റ് സംവിധാനം ലഭ്യമാണ്.
2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ നടന്ന ആദ്യഘട്ട എൻറോൾമെന്റിൽ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങൾ പദ്ധതിയിൽ ചേർന്നിരുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബർ 22 ന് നിർവഹിച്ചിരുന്നു.
English Summary: The second phase enrollment of the Norka Care health and accident insurance scheme for Non-Resident Keralites (NRKs) will begin on March 11, 2026. The revised Norka Care Plus scheme allows enrollment for individuals aged 18 to 80, including parents. The enrollment period runs until April 12, 2026, with policy coverage starting from April 15 for one year. The scheme offers cashless treatment in over 20,000 hospitals across India, including 688 hospitals in Kerala.








































