ടെഹ്‌റാൻ: ഇറാഖിലെ ബസറയ്ക്കു സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിനുനേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. രക്ഷപ്പെട്ടവരുമായി എംബസി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ നൽകുകയുമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ യുഎഇയിലെ ദുബായ് ക്രീക്ക് ഹാർബർ പ്രദേശത്തുള്ള ഒരു താമസകെട്ടിടത്തിന് മുകളിലേക്ക് പുലർച്ചെ ഡ്രോൺ പതിച്ചതായും റിപ്പോർട്ടുണ്ട്. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.
വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ഇസ്രയേൽ–യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാൻ ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ഉപയോഗിച്ചിരിക്കാമെന്ന് സൂചനയുണ്ട്. ആക്രമണത്തിലെ കൃത്യത അതിന് തെളിവാണെന്ന് ഫ്രാൻസിന്റെ മുൻ വിദേശകാര്യ ഇന്റലിജൻസ് ഡയറക്ടർ അലൈൻ ജൂലെ അഭിപ്രായപ്പെട്ടു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവച്ചു.
- ഇറാന്റെ പരമാധികാരം അംഗീകരിക്കുക
- യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക
- ഭാവിയിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ രാജ്യാന്തര ഉറപ്പ് നൽകുക
ഈ നിബന്ധനകളോട് യുഎസും ഇസ്രയേലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടയിൽ ഇറാഖിലെ ഒരു തുറമുഖത്തിന് സമീപം രണ്ട് വിദേശ എണ്ണക്കപ്പലുകൾക്കും ആക്രമണം നേരിട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചു. 38 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ഇറാനിയൻ ബോട്ടുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാഖ് അധികൃതർ റോയിറ്റേഴ്സിനോട് അറിയിച്ചത്.
English Summary : An Indian sailor was killed after an Iranian attack on a US-owned oil tanker near Basra in Iraq. Fifteen other Indian crew members were rescued safely, the Indian Embassy confirmed.














































