തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം കോൺഗ്രസിന് വിട്ടുനൽകിയ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് നേതാക്കളിൽ അസംതൃപ്തി ഉയരുന്നു. സീറ്റ് നിർബന്ധപൂർവം ഏറ്റെടുത്ത നടപടിയോട് യോജിക്കാനാവില്ലെന്നും പരമ്പരാഗതമായി കേരള കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലം വിട്ടുനൽകിയത് ശരിയായില്ലെന്നും പാർട്ടി നേതാക്കൾ പ്രതികരിച്ചു.
ഇടുക്കി മണ്ഡലം കേരള കോൺഗ്രസിന്റെ ശക്തമായ കോട്ടയാണെന്ന് ചൂണ്ടിക്കാട്ടി ജില്ല പ്രസിഡന്റ് എം.ജെ. ജേക്കബ് രംഗത്തെത്തി. കോൺഗ്രസ് മത്സരിച്ചാൽ മാത്രമേ വിജയിക്കൂ എന്ന വാദം എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും പകരം ആരെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നതെന്ന് അറിഞ്ഞ ശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതൃത്വം ഇടുക്കി സീറ്റ് കോൺഗ്രസിന് അടിയറവ് വെച്ചുവെന്നാണ് ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫിന്റെ വിമർശനം. സീറ്റ് കൈമാറ്റം ഉപാധികളോടെ നടത്തേണ്ടതായിരുന്നു എന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചന്റെ നിലപാട്.
ഇടുക്കി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലുതവണ വിജയിച്ച മന്ത്രി റോഷി അഗസ്റ്റിനെതിരെ ശക്തനായ എതിരാളിയെ ഇറക്കുക എന്നതാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുത്തതിന്റെ പ്രധാന കാരണമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് നേതാവായ ഫ്രാൻസിസ് ജോർജിനെ 5,573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി അഗസ്റ്റിൻ എൽ.ഡി.എഫ് മന്ത്രിസഭയിൽ എത്തിയത്.
അതേസമയം, കേരള കോൺഗ്രസിന്റെ തൊടുപുഴ മണ്ഡലത്തിലും സ്ഥാനാർഥിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. പി.ജെ. ജോസഫാണോ മകൻ അപു ജോൺ ജോസഫാണോ മത്സരിക്കുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇത്തവണ മത്സരിക്കുമോയെന്ന ചോദ്യത്തിന് പിന്നീട് മറുപടി പറയാമെന്നായിരുന്നു പി.ജെ. ജോസഫിന്റെ പ്രതികരണം.









































