മലപ്പുറം: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ തുറന്ന വിമർശനവുമായി മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി വീണ്ടും രംഗത്ത്. തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ശക്തമായ പ്രതികരണം അറിയിച്ചത്.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെട്ടതല്ലാത്ത ഒരാളെ അർഹരായ നേതാക്കളെ അവഗണിച്ച് സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
“പാർട്ടിയെ സ്നേഹിക്കുന്നവർക്ക് ഇത്തരം തീരുമാനങ്ങൾ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. പ്രതിഫലം പറ്റാതെ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്,” എന്നും രണ്ടത്താണി കുറിച്ചു.
ഇതിനുമുമ്പ് ‘ആമുഖം’ എന്ന പേരിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്ന രണ്ടത്താണി, അത് വിവാദമായതിനെ തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവും നൽകിയിരുന്നു. തുടർന്ന് പുതുക്കിയ കുറിപ്പിൽ സ്ഥാനാർഥി പട്ടികയെ അനുകൂലിച്ച് പ്രതികരിച്ചെങ്കിലും ഇപ്പോഴത്തെ പ്രതികരണത്തോടെ പാർട്ടിയിലെ അതൃപ്തി തുറന്നുവെക്കുകയായിരുന്നു.
തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ. സമീറിന്റെ സ്ഥാനാർഥിത്വമാണ് ഇപ്പോൾ പ്രധാന വിവാദമായി മാറിയിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട അസംതൃപ്തി ഉയരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം, മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ യുവ നേതാക്കളും വനിതാ സ്ഥാനാർഥികളും ഉൾപ്പെട്ടതിനെ പാർട്ടി നേതൃത്വം നേട്ടമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.









































