തിരുവനന്തപുരം: ഗ്യാസ് ബുക്കിങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളുമായി പൊലീസ് രംഗത്ത്. പാചകവാതക ലഭ്യത കുറവിനെ മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ആദ്യം മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കുന്ന തട്ടിപ്പുകാർ പിന്നീട് വാട്സാപ്പ് വഴി ബന്ധപ്പെടുകയും ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഫയൽ അയക്കുകയും ചെയ്യും. ഗ്യാസ് ബുക്കിങ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.
ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. തുടർന്ന് ബാങ്ക് വിവരങ്ങൾ, UPI പിൻ നമ്പറുകൾ തുടങ്ങിയവ ചോർത്തി ഉപഭോക്താവിന്റെ അറിവില്ലാതെ അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജാഗ്രത നിർദേശങ്ങൾ
- വാട്സാപ്പ്, SMS എന്നിവ വഴി ലഭിക്കുന്ന അപരിചിത APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്
- ഗ്യാസ് ബുക്കിങ്, പേയ്‌മെന്റ് എന്നിവയ്ക്കായി ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് മാത്രം ഉപയോഗിക്കുക
- അടിയന്തര സന്ദേശങ്ങൾ ലഭിച്ചാൽ നേരിട്ട് ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ടു സ്ഥിരീകരിക്കുക
- ബാങ്ക് വിവരങ്ങൾ, പാസ്‌വേഡ് എന്നിവ അപരിചിത സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്
- തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 ഹെൽപ്‌ലൈനിലോ cybercrime.gov.in പോർട്ടലിലോ പരാതി നൽകുക








































