ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് ₹2.35 വരെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ‘സ്പീഡ്’, ഇന്ത്യൻ ഓയിലിന്റെ ‘എക്‌സ്പി95’, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ‘പവർ പെട്രോൾ’ എന്നിവയ്ക്കാണ് വില കൂട്ടിയത്.
അതേസമയം സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനികൾ അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തിൽ ഊർജവിതരണത്തെ ബാധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നു.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളറിൽ നിന്ന് 110 ഡോളർ വരെ ഉയർന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിന്റെ വില കൂട്ടിയത്.
രാജ്യത്ത് എൽപിജി ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് ഈ വിലവർധന വന്നിരിക്കുന്നത്. ഇന്ധനവിലയിൽ തുടർ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്.








































