താനൂർ: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പൂര്‍ത്തിയായി. അവസാന ഘട്ടത്തിൽ താനൂർ, വള്ളിക്കുന്ന്, കാസർകോട് എന്നീ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചോടെയാണ് പട്ടിക സമ്പൂർണ്ണമായത്.
താനൂരിൽ പ്രവാസി വ്യവസായിയായ ടി. മുഹമ്മദ് സമീറാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. വള്ളിക്കുന്നിൽ അഡ്വ. സി.പി. മുസ്തഫയും കാസർകോട് മുൻ കോൺഗ്രസ് നേതാവായ ഷാനവാസ് പാദൂറും സ്വതന്ത്ര സ്ഥാനാർഥികളായി രംഗത്തെത്തും.
മന്ത്രി വി. അബ്ദുറഹിമാൻ തുടർച്ചയായി വിജയിച്ച സിറ്റിങ് സീറ്റായ താനൂരിൽ ഇത്തവണ വലിയ അനിശ്ചിതത്വമുണ്ടായിരുന്നു. ആദ്യ പട്ടികയിൽ അബ്ദുറഹിമാന്റെ പേരുണ്ടായിരുന്നെങ്കിലും അദ്ദേഹം പ്രചാരണത്തിൽ സജീവമാകാതിരുന്നതിനെ തുടർന്ന് മാറ്റം വരുത്തേണ്ടി വന്നു. മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ച അദ്ദേഹം തിരൂരിലേക്ക് മാറിയതോടെയാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്.
യു.ഡി.എഫ് പാളയത്തിൽ നിന്ന് ശക്തനായ സ്ഥാനാർഥിയെ എത്തിക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നുവെങ്കിലും അത് ഫലിച്ചില്ല. ഒടുവിൽ ഒഴൂർ സ്വദേശിയായ സമീറിനാണ് അവസരം ലഭിച്ചത്.
മുമ്പ് ഐ.എൻ.എൽ മത്സരിച്ചിരുന്ന വള്ളിക്കുന്നിലും കാസർകോടും ഇത്തവണ സ്വതന്ത്രരെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. വള്ളിക്കുന്നിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ടി.വി. ഇബ്രാഹിം മത്സരിക്കും.
കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലേക്ക് എത്തിയ ഷാനവാസ് പാദൂറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫിന്റെ കല്ലട്ര മായിൻ ഹാജിയാണ് അദ്ദേഹത്തിന്റെ പ്രധാന എതിരാളി.








































