ലണ്ടൻ: ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെക്കാൾ ഇറാൻ ശക്തമായ നിലയിൽ എത്തിയിട്ടുണ്ടെന്ന് മുൻ M16 മേധാവി സർ അലക്സ് യങർ വിലയിരുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയതന്ത്ര പരാജയങ്ങൾ ഇറാൻ മുതലെടുത്തുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
‘ദി ഇക്കണോമിസ്റ്റ്’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിലയിരുത്തൽ നടത്തിയത്. അമേരിക്ക ഇറാന്റെ കരുത്തിനെ കുറച്ച് കണക്കാക്കിയതോടെ മേഖലയിലെ നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു.
സൈനിക ശക്തി വികേന്ദ്രീകരിച്ചും അധികാര വിതരണം കാര്യക്ഷമമാക്കിയും ഇറാൻ കൂടുതൽ കരുത്താർജിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ധന വിപണിയെ സ്വാധീനിച്ച് സംഘർഷത്തെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ഇറാന് സാധിച്ചതും അമേരിക്കയ്ക്ക് സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ സഹായിച്ചതായും വിലയിരുത്തി.
ഇറാന്റെ നിലപാട് നിലനിൽപ്പിനായുള്ള പോരാട്ടമാണെങ്കിൽ, അമേരിക്കയ്ക്ക് ഇത് ഒരു ഐച്ഛിക യുദ്ധമാണെന്ന തിരിച്ചറിവ് ഇറാനെ കൂടുതൽ ആത്മവിശ്വാസത്തിലാക്കി എന്നുമാണ് അലക്സ് യങറുടെ അഭിപ്രായം.
അതേസമയം, ഇറാൻ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ പ്രതിരോധ ശേഷി സംബന്ധിച്ച് ആശങ്ക ഉയർന്നു. പ്രതിരോധ സെലക്ട് കമ്മിറ്റി ചെയർമാൻ തൻ ധേസി, രാജ്യത്തിന്റെ സുരക്ഷയെ ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
ട്രംപ് സൈനിക വിന്യാസം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ, ബ്രിട്ടന് ഒരു റോയൽ നേവി കപ്പൽ പോലും വിന്യസിക്കാൻ കഴിയാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയ്ക്കായി ജി.ഡി.പി യുടെ 3.5 ശതമാനം വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രതിരോധ നയത്തിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് കെമി ബേഡനോക്ക് പ്രധാനമന്ത്രി കീർ സ്റ്റാർമറെ വിമർശിച്ചു. റഷ്യൻ ഭീഷണിയും അമേരിക്കൻ നയപരമായ മാറ്റങ്ങളും കണക്കിലെടുത്ത് ബ്രിട്ടൻ സൈനിക ശക്തി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.










































