ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ചപി.വി. അബ്ദുൽ വഹാബ് കേന്ദ്ര സർക്കാറിന്റെ നിലപാടിനെ പിന്തുണച്ചു. ഇത് കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ സഖ്യകക്ഷികളുടെ വിമർശന നിലപാടിനോട് വ്യത്യസ്തമായിരുന്നു.
യോഗത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹം ഊർജ ക്ഷാമവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തെ സർക്കാർ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അതിന് പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമായും പശ്ചിമേഷ്യയിൽ താമസിക്കുന്ന ഏകദേശം ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും മുൻഗണനയായി കാണണമെന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിനും അദ്ദേഹം പിന്തുണ അറിയിച്ചു. ഇന്ത്യയുടെ വിദേശനയ നടപടികൾ ആ ജനവിഭാഗത്തിന്റെ താൽപര്യങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണം എന്നതും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത മറ്റു പ്രതിപക്ഷ നേതാക്കൾ സർക്കാറിനെ വിമർശിച്ച വിഷയങ്ങളിൽ പി.വി. അബ്ദുൽ വഹാബ് വിമർശനം ഉയർത്തിയില്ലെന്നതാണ് ശ്രദ്ധേയം.
‘ഊർജ പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്യുന്ന വിഷയമാണ്. ഭീതിയുണ്ടാക്കുന്നതിന് പകരം യുക്തിപരമായ സമീപനമാണ് ആവശ്യം. പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ താൽപര്യം സംരക്ഷിക്കേണ്ടത് നിർണായകമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയും വിദേശ മന്ത്രിയും ദിനേനയെന്നോണം എല്ലാ കക്ഷികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






































