ബംഗളൂരു: ക്ലാസ് മുറികളിൽ ഹിജാബ് ഉൾപ്പെടെയുള്ള ശിരോവസ്ത്രങ്ങൾ നിരോധിച്ചിരുന്ന 2022ലെ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. മുൻ ബി.ജെ.പി സർക്കാരാണ് 2022 ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കിയിരുന്നത്.
വിദ്യാർഥിനികൾക്ക് പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകുന്ന പുതിയ ഉത്തരവാണ് കോൺഗ്രസ് സർക്കാർ പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നുകൊണ്ടിരിക്കെ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധ സമ്മേളനത്തിന് ദിവസങ്ങൾ ബാക്കിയിരിക്കെയാണ് സർക്കാർ നടപടി.
മുസ്‌ലിം പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് യൂണിഫോം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുൻ ബിജെപി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. വിഷയത്തിൽ രാജ്യവ്യാപക വിവാദവും പ്രതിഷേധവും ഉയർന്നിരുന്നു.
കർണാടക ഹൈക്കോടതി 2022 മാർച്ചിൽ ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ലെന്ന് നിരീക്ഷിച്ച് സർക്കാർ ഉത്തരവ് ശരിവെച്ചിരുന്നു. എന്നാൽ അതേ വർഷം ഒക്ടോബറിൽ സുപ്രീം കോടതി വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ചു.
ഇതിനിടെ മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച ബംഗളൂരുവിൽ സംസ്ഥാനതല കൺവെൻഷൻ സംഘടിപ്പിക്കാനിരിക്കുകയാണ് വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ. Karnataka State Muslim Federation നേതൃത്വത്തിലാണ് പരിപാടി.
ഹിജാബ് നിരോധനം, നാല് ശതമാനം മുസ്‌ലിം സംവരണം, വിദ്വേഷ പ്രസംഗങ്ങൾ, മതപരിവർത്തന നിരോധന നിയമം, ഗോവധ നിരോധന നിയമം, സ്കോളർഷിപ്പ് വിഷയങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ കൺവെൻഷനിൽ ചർച്ചയാകും. ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കില്ലെന്നും സംഘാടകർ അറിയിച്ചു.
ദക്ഷിണ ദാവണഗെരെ ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥിക്ക് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിനെതിരെ അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങളും ചർച്ചകളും ശക്തമാകുന്നത്.









































