ബൈറൂത്: ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ മനാർ ടി.വിയുടെ മുതിർന്ന ലേഖകൻ അലി ഷുഐബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥാപനമാണ് സ്ഥിരീകരിച്ചത്.
ഷുഐബ് ഹിസ്ബുല്ലയുടെ ഇന്‍റലിജൻസ് ഉദ്യോഗസ്ഥനാണെന്നും അതിനാലാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ ദക്ഷിണ ലബനനിൽ റിപ്പോർട്ടിംഗ് നടത്തിയ അദ്ദേഹം യുദ്ധ ലേഖകനെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു.
അതേസമയം, ബൈറൂതിലെ ജെസിന്‍ മേഖലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ റിപ്പോർട്ടർ ഫാത്തിമ ഫ്ടൗണിയും വീഡിയോ ജേണലിസ്റ്റായ സഹോദരൻ മുഹമ്മദ് ഫ്ടൗണിയും കൊല്ലപ്പെട്ടതായി ബെയ്‌റൂത് ആസ്ഥാനമായുള്ള പാൻ-അറബ് അൽ-മായാദീൻ ടി.വി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുമ്പ് ഇരുവരും തത്സമയ റിപ്പോർട്ടിംഗ് നടത്തുകയായിരുന്നു.
സംഭവത്തെ ലബനൻ സർക്കാർ ശക്തമായി അപലപിച്ചു. പ്രസിഡന്റ് ജോസഫ് ഔൺ, മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഗുരുതര കുറ്റമാണിതെന്ന് വിമർശിച്ചു.
ദക്ഷിണ ലബനനിലെ സൈനിക വിവരങ്ങൾ ഹിസ്ബുല്ലക്ക് കൈമാറിയെന്നാണ് ഷുഐബിനെതിരായ ഇസ്രായേൽ ആരോപണം. ഇതുപോലുള്ള ആരോപണങ്ങൾ മുൻപ് ഫലസ്തീനിൽ ഹമാസിനെതിരെ നടത്തിയ ആക്രമണങ്ങളിലും ഉയർന്നിരുന്നു.
മാർച്ച് 2 മുതൽ തുടരുന്ന ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിൽ ലബനനിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 47 പേർ കൊല്ലപ്പെട്ടതായും 112 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,189 പേർ കൊല്ലപ്പെട്ടതിൽ 51 പേർ ആരോഗ്യപ്രവർത്തകരാണെന്നും അധികൃതർ വ്യക്തമാക്കി.









































