റിയാദ്: രാജ്യത്ത് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മിസൈൽ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയും അത് സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ പങ്കുവെക്കുകയും ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ നിർദേശം പുറപ്പെടുവിച്ചതാണെന്നും, ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് സുരക്ഷാ വെല്ലുവിളികൾക്ക് ഇടയാക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുകയും അസത്യമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.









































