തിരുവനന്തപുരം: കർണാടകയിലെ കുടക് വനത്തിൽ ട്രെക്കിങിനിടെ കാണാതായ മലയാളി യുവതി ജിഎസ് ശരണ്യക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നാദാപുരം സ്വദേശിനിയായ ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ കുടകിലെ ബിജെപി പ്രാദേശിക നേതാക്കളാണ് പരാതി നൽകിയത്.
ശരണ്യയെ കാണാതായ സംഭവം പ്രശസ്തി നേടാനായി ആസൂത്രണം ചെയ്ത നാടകമാണെന്ന സംശയമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ കണ്ടെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്ന വിമർശനങ്ങൾക്കിടയിലാണ് ബിജെപി നേതാക്കൾ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കർണാടക പൊലീസ് അറിയിച്ചു.
കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ തടിയൻ്റമോൾ (1748 മീറ്റർ) ട്രെക്കിംഗിനിടെയാണ് സംഭവം നടന്നത്. ഏപ്രിൽ 2ന് രാവിലെ 7 മണിയോടെ കൊച്ചിയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ എത്തി ട്രെക്കിംഗിനായി രജിസ്റ്റർ ചെയ്തു. 8.15ഓടെ ഒറ്റയ്ക്ക് എത്തിയ ശരണ്യയെ ട്രെക്കിംഗിനായി എത്തിയ മറ്റ് ഒൻപത് പേരോടൊപ്പം മുകളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെ 7 മുതൽ വൈകുന്നേരം 5 വരെയാണ് ഇവിടെ ട്രെക്കിംഗിന് അനുമതി. മുകളിൽ കയറി തിരിച്ചിറങ്ങാൻ ഏകദേശം അഞ്ച് മണിക്കൂർ വേണം. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് അനുവദിക്കാറില്ലെന്നതാണ് ചട്ടം. എന്നാൽ ശരണ്യയോടൊപ്പം പോയവർ മൂന്ന് പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചെത്തിയെങ്കിലും യുവതി മടങ്ങിയെത്താതിരുന്നതോടെ ആശങ്ക ഉയർന്നു.
സഹയാത്രികരോട് അന്വേഷിച്ചപ്പോൾ ശരണ്യ മുകളിലെ പ്രദേശത്ത് നായയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary : Karnataka Police have launched an investigation against Kerala native Sharanya following a complaint by local BJP leaders, who alleged that her disappearance during a trek in Kodagu was staged for publicity. Sharanya went missing while trekking at Tadiandamol peak and was found after a three-day search operation, sparking controversy and social media criticism.













































