കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിനെ തുടർന്ന് ആശ്വാസം നിലനിന്നിരുന്ന കുവൈത്തിൽ വീണ്ടും ആക്രമണം ആശങ്കയുണ്ടാക്കി. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്ത് ശാന്തത നിലനിന്നിരുന്നെങ്കിലും രാത്രി ചില സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തു.
കുവൈത്ത് നാഷണൽ ഗാർഡിന്റെ സൈറ്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ ചില ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായതായി കെ.എൻ.ജി വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫാദൽ അറിയിച്ചു. സുരക്ഷാ, ഫീൽഡ് നടപടികൾ ഉടൻ തന്നെ ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
സൈന്യം, പൊലീസ്, ഫയർഫോഴ്‌സ് എന്നിവയുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിലാണ്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ഭീഷണിയെയും ശക്തമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു.
തുടർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതോടെ വെള്ളിയാഴ്ച പകൽ സ്ഥിതിഗതികൾ വീണ്ടും ശാന്തമായി. എന്നാൽ, സംഘർഷം തുടരാനുള്ള സാധ്യതയെ കുറിച്ച് ആശങ്ക നിലനിൽക്കുന്നു.
അതേസമയം, ഇറാനും അനുബന്ധ സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും വ്യോമാതിർത്തിയെയും അന്താരാഷ്ട്ര നിയമങ്ങളെയും തുറന്നുവെച്ച ലംഘനമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
2026ലെ യു.എൻ പ്രമേയം 2817 പ്രകാരം എല്ലാ ശത്രുതാപരമായ നടപടികളും ഉടൻ നിർത്തണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.








































