ഷാർജ :നമ്മുടെ രാഷ്ട്രീയ സാമൂഹിക ചർച്ച പരിസരങ്ങളിൽ ഇടതുപക്ഷം ദുർബലപ്പെടുമ്പോൾ പലപ്പോഴും ഓർമ്മിക്കപ്പെടുന്ന ഒരു പേരാണ് സഖാവ് സി കെ ചന്ദ്രപ്പൻറെത്. ക്ലാവ് പിടിക്കാത്ത രാഷ്ട്രീയ ചിന്തയും അക്ഷരം പിഴയ്ക്കാത്ത നാവും കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക ചിന്തയുടെ നഭോമണ്ഡലത്തിൽ സഖാവ് സി കെ അഗ്നിസ്ഫുല്ലിങ്ങങ്ങൾ ഉണർത്തി വിട്ടു. ആ ചെറുവെട്ടം ഇടതുപക്ഷ രാഷ്ട്രീയത്തെ പലപ്പോഴും കോർപ്പറേറ്റ് ഫാസിസത്തിന്റെ ഈ കൂരിരുൾക്കാലത്ത് നമ്മെ ശരിയായി മുന്നോട്ടു നയിച്ചു. പുനർവിചിന്തനത്തിന്റെയും തിരുത്തലുകളുടെയും ഈ കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ പേരും ചിന്തകളും കറ ഏതുമേൽക്കാത്ത ജീവിതവും ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ കരുത്ത് പകരും
സഖാവ് സി കെ യുടെ അടക്കം നിരവധി ത്യാഗധനരായ മനുഷ്യരുടെ സാംസ്കാരിക രാഷ്ട്രീയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് രണ്ടര പതിറ്റാണ്ടിലേറെയായി യുഎഇയുടെ പ്രവാസ മണ്ണിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുവകലാസാഹിതി യുഎഇ . സംഘടനയുടെ ഷാർജ ഘടകം 2017 മുതൽ സാമൂഹിക സംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ അവാർഡാണ് സികെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം.
ജൂലൈ 21 രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ 2026 ലെ പുരസ്കാര പ്രഖ്യാപനം ഉണ്ടാകും.മാധ്യമപ്രവർത്തകനും രാഷ്ട്രീയ സാംസ്കാരിക ചരിത്രകാരനുമായ ബൈജു ചന്ദ്രൻ അധ്യക്ഷനായ പുരസ്കാര നിർണ്ണയ സമിതിയിൽ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗീതാ നസീർ, മാധ്യമപ്രവർത്തകനായ അബ്ദുൽ ഗഫൂർ, യുവകലാസാഹിതി യുഎഇ മുൻ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വനിതാ കലാസാഹിതി ഷാർജ സെക്രട്ടറി ബെൻസി ജിബി എന്നിവർ അംഗങ്ങളാണ്
2026 ദിർഹവും (ഏകദേശം 53000 ഇന്ത്യൻ രൂപ), ഫലകവും ആണ് അവാർഡ്. പുരസ്‌കാര വിതരണ തീയതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്
















