കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായകമായ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. സംഭവത്തിൽ പ്രതിയായ അദിനാൻ ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.
സംഭവദിവസം വൈകിട്ട് 7.30ഓടെ അദിനാൻ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരും ശ്രദ്ധിക്കാതെ അടുക്കള ഭാഗത്തെ വാതിലിലൂടെ ഇയാൾ അകത്ത് കയറുകയായിരുന്നു. അടുക്കളയിലെ ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.
വീട്ടിലെ പല സി.സി.ടി.വി ക്യാമറകളും നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അദിനാൻ ക്യാമറകളുടെ ദിശ മാറ്റിയതായും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. വീട്ടിൽ കയറിയ ശേഷം എല്ലാവരും ഉറങ്ങുന്നത് വരെ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. സമീപത്തെ ഒരു ഹാർഡ്‌വെയർ കടയിലെ ക്യാമറയിലും ഇയാൾ വീട്ടിലേക്കെത്തുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പോലീസ് വിവരങ്ങൾ പ്രകാരം, ഏകദേശം 10 മണിക്കൂറോളം ഇയാൾ വീട്ടിനുള്ളിൽ ചെലവഴിച്ചു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ വഴിയില്ലാതായതോടെ അദിനാൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
മുന്‍പ് ഈ വീട്ടിൽ താമസിച്ചിരുന്ന അദിനാനെ മോഷണശീലത്തെ തുടർന്ന് പുറത്താക്കിയിരുന്നു. ഇതു സംബന്ധിച്ച വിവരം നസ്രീന വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ഉണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ചിലർ ദുരൂഹത ഉയർത്തിയിരുന്നുവെങ്കിലും, അടച്ചിട്ട മുറിയിലെ സാഹചര്യങ്ങളും പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകളും ആത്മഹത്യാ നിഗമനത്തെ ശക്തിപ്പെടുത്തുന്നതായി പൊലീസ് വ്യക്തമാക്കി.
കേസിൽ അന്വേഷണം തുടരുകയാണ്.







































