കോഴിക്കോട്: മൂഴിക്കൽ പൂതംകുഴിമീത്തലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈൽ ഫോണുകൾ വീടിനോട് ചേർന്ന കിണറ്റിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ ഉയർന്നിരിക്കുകയാണ്.
സംഭവ ദിവസം വീട്ടിൽ നടത്തിയ പരിശോധനയിൽ അദ്നാന്റെ ഒരു ഫോൺ മുറിയിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ നസ്രീനയുടെ ഫോൺ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് ഫോണുകളും കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കണ്ടെത്തിയവയിൽ രണ്ടെണ്ണം നസ്രീനയുടേയും ഒന്ന് അദ്നാന്റേയും ഫോണുകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ചേവായൂർ പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച്, പ്രാഥമിക അന്വേഷണത്തിൽ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദ്നാൻ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. എന്നാൽ ഫോണുകൾ കിണറ്റിൽ എത്തിയത് അന്വേഷണ സംഘത്തിന് സംശയം ഉയർത്തുന്ന ഘടകമായി മാറിയിട്ടുണ്ട്.
സംഭവം നടന്ന ഇരുനില വീടിന്റെ മുകൾ നിലയിലെ രണ്ടു മുറികളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്നാൻ കിടന്ന മുറിയുടെ വാതിൽ പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. ആ മുറിയുടെ ജനൽ തുറന്ന നിലയിലായിരുന്നതിനാൽ ഫോൺ പുറത്തേക്ക് എറിഞ്ഞിരിക്കാമെന്ന സംശയത്തിൽ പുറത്തും തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ ഫോണുകൾ കണ്ടെത്തിയത് വീടിന്റെ കിഴക്കുഭാഗത്തുള്ള കിണറ്റിൽ നിന്നാണ്. ഇത് അന്വേഷണത്തിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. അദ്നാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയില്ലെന്ന സാഹചര്യത്തിൽ ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെ എന്നതാണ് പ്രധാന സംശയം.
വെള്ളിമാടുകുന്ന് ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾ ഫോറൻസിക് പരിശോധനക്കും സൈബർ പരിശോധനയ്ക്കുമായി കൈമാറിയതായി അധികൃതർ അറിയിച്ചു.
സംഭവ ദിവസം പുലർച്ചെ വീട്ടിലെത്തിയവരിൽ നിന്നുമുൾപ്പെടെ വിശദമായ മൊഴി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഫോണുകളിലെ വിവരങ്ങൾ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.







































