കോഴിക്കോട്: ഈ മാസം 14ന് പുലർച്ചെ കോഴിക്കോട് മൂഴിക്കലിൽ നടന്ന പതിനാറുകാരിയുടെയും യുവാവിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത കൂടുതൽ ശക്തമാകുന്നു. കേസിൽ നിർണായകമായി മാറിയ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കിണറ്റിൽ നിന്ന് കണ്ടെത്തിയ മൂന്ന് ഫോണുകളിൽ ഒന്നായ നസ്രീനയുടെ ഫോണിൽ നിന്ന് പുലർച്ചെ 1.30നും 2 മണിക്കും ഇടയിൽ ഒരു യുവാവിന് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. നല്ലളത്ത് ബൈക്ക് വാടകയ്ക്ക് നൽകുന്ന യുവാവിനാണ് സന്ദേശം ലഭിച്ചത്.
“അദ്നാനെ അറിയാമോ” എന്നായിരുന്നു ആദ്യ സന്ദേശം. “അറിയാം” എന്ന മറുപടിക്ക് പിന്നാലെ “അദ്നാൻ പണം തരാനില്ലേ” എന്ന ചോദ്യവും, തുടർന്ന് “പണം ഇനി കിട്ടില്ല, അദ്നാൻ മരിച്ചു” എന്ന സന്ദേശവുമാണ് അയച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ ചോദിച്ചപ്പോഴൊക്കെ വ്യക്തിപരമായ കാരണവും കുടുംബ പ്രശ്നവും മാത്രമാണെന്ന് മറുപടി നൽകിയതായും യുവാവ് പൊലീസിന് മൊഴി നൽകി.
സന്ദേശം ലഭിച്ചതിനെ തുടർന്ന് യുവാവ് വിളിച്ചെങ്കിലും ഫോൺ ആരും എടുത്തില്ല. ദിവസങ്ങൾക്ക് മുമ്പ് അദ്നാൻ ഈ യുവാവിൽ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നുവെന്നും പിന്നീട് അത് തിരിച്ച് നൽകിയതായും പൊലീസ് സ്ഥിരീകരിച്ചു. ബൈക്കിന് ഉണ്ടായ കേടുപാടുകൾക്കായി 1000 രൂപ നൽകേണ്ടതുണ്ടായിരുന്നുവെന്നും, ഉറപ്പിനായി സ്വന്തം ലൈസൻസും അമ്മയുടെ ഫോണും അവിടെ ഏൽപ്പിച്ചിരുന്നതായും കണ്ടെത്തി.
നസ്രീന മരിച്ചതിന് ശേഷം അദ്നാൻ തന്നെ നസ്രീനയുടെ ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചിരിക്കാമെന്നാണ് പൊലീസ് സംശയം. സന്ദേശങ്ങളുടെ ഭാഷാശൈലി അദ്നാന്റേതുമായി സാമ്യമുള്ളതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
കിണറ്റിൽ നിന്ന് വീണ്ടെടുത്ത മൂന്ന് ഫോണുകളിൽ രണ്ടെണ്ണം പ്രവർത്തനക്ഷമമാണെന്നും, അദ്നാന്റെതെന്ന് കരുതുന്ന ഫോണിൽ സിം മാറ്റിയ നിലയിലായിരുന്നുവെന്നും കണ്ടെത്തി. ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധന തുടരുകയാണ്.
അതേസമയം, ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെ എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് നസ്രീനയുടെയും അദ്നാന്റെയും ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴികൾ പൊലീസ് ശേഖരിച്ചുവരികയാണ്.
പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, പുലർച്ചെ 1 മുതൽ 4.30 വരെ ഇടയിൽ വീട്ടിന്റെ മുകളിൽ ഉള്ള രണ്ട് മുറികളിലായി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തി. നസ്രീനയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, സമീപമുറിയിൽ അദ്നാൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. അദ്നാന്റെ മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ നീക്കാൻ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.









































