കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് അബോധാവസ്ഥയിലായ തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ആണ് മരിച്ചത്.
ബേപ്പൂർ ഹാർബറിൽ നിന്നാണ് ‘ആയിഷ’ എന്ന ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാല് പേർ അപ്രതീക്ഷിതമായി കുഴഞ്ഞുവീണതാണ് സംഭവം.
സംഭവസമയത്ത് തീരത്തുനിന്ന് ഏകദേശം പത്ത് നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു ബോട്ട്. എൻജിൻ റൂമിലേക്ക് വെള്ളം കയറിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി തൊഴിലാളികൾ അകത്ത് പ്രവേശിച്ചതിനിടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
എൻജിൻ റൂമിനുള്ളിൽ പുക അല്ലെങ്കിൽ വിഷവാതകം അടിഞ്ഞുകൂടിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇതാണ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ കാരണമായതെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ശ്വാസതടസ്സം അനുഭവപ്പെട്ട മറ്റ് മൂന്ന് പേരെയും ഉടൻ കരയിലേക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ബോട്ടിലെ സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.








































