കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ അധികൃതർ നിർദേശിച്ച ആരോഗ്യ സർട്ടിഫിക്കറ്റുകളും ഇവിടെ ലഭ്യമാകും.
യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പകർച്ചവ്യാധികൾ തടയുകയും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
നിർബന്ധിത വാക്സിനേഷനുകളിൽ COVID-19 പ്രതിരോധ കുത്തിവെപ്പും മെനിഞ്ചൈറ്റിസ് വാക്സിനും ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാനോ അല്ലെങ്കിൽ മുൻകൂർ പ്രതിരോധശേഷിയുള്ളതിന്റെ തെളിവ് സമർപ്പിക്കാനോ കഴിയും.
65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, ഹൃദയ, ശ്വസന, വൃക്ക, നാഡീവ്യവസ്ഥ സംബന്ധമായ ദീർഘകാല രോഗങ്ങളുള്ളവർ എന്നിവർക്ക് കോവിഡ്-19 വാക്സിനേഷൻ നിർബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. സിക്കിൾ സെൽ അനീമിയ, തലസീമിയ പോലുള്ള രക്ത സംബന്ധമായ രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറവുള്ളവരും കുത്തിവെപ്പ് സ്വീകരിക്കുന്നത് ഗുണകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഹജ്ജ് കാലത്ത് ശ്വസന സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനായി സീസണൽ ഇൻഫ്ലുവൻസ വാക്സിൻ, ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻ എന്നിവയും സ്വീകരിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
കുവൈത്തിൽ നൽകുന്ന എല്ലാ വാക്സിനുകളും സൗദി ആരോഗ്യ അധികൃതരുടെ അംഗീകാരമുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.








































