ചെന്നൈ: തമിഴ്‌നാടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതൽ തന്നെ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിലെത്തി. വോട്ടർമാരുടെ നീണ്ട നിരയാണ് വിവിധ ബൂത്തുകളിൽ കാണുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തുകയും എല്ലാവരും ജനാധിപത്യ കടമ നിർവഹിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.. നടൻ അജിത് കുമാർ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.
ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിലെത്തിയാണ് രജനീകാന്ത് വോട്ട് ചെയ്തത്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് വോട്ട് രേഖപ്പെടുത്തി. മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു കുടുംബത്തോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
‘നമുക്ക് മാറ്റത്തിന്റെ ആവശ്യമില്ല’ എന്ന് നടൻ അജിത് കുമാർ പറഞ്ഞതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണം.
ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പോളിങ് വൈകുന്നുണ്ടെങ്കിലും, വോട്ടർമാരുടെ വലിയ നിരയാണ് എല്ലായിടത്തും കാണുന്നത്. തമിഴ്‌നാടിനൊപ്പം പശ്ചിമ ബംഗാളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.









































