സുൽത്താൻ ബത്തേരി: പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അരിമുളയിൽ കടുവ ഭീതി ഒഴിയുന്നില്ല. പ്രദേശത്തു നിന്നും കടുവ വിട്ടുപോയതായി ബുധനാഴ്ച വൈകീട്ട് വനം അധികൃതർ പറഞ്ഞുവെങ്കിലും രാത്രിയോടെ വീണ്ടും പ്രദേശത്ത് കടുവയെ കണ്ടു. ഇതോടെ വ്യാഴാഴ്ചയും കടുവക്കായുള്ള തിരച്ചിൽ തുടർന്നു. അരിമുള, കരണി പ്രദേശങ്ങളിലായി കടുവ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കാര്യമ്പാടി-കേണിച്ചിറ റോഡിലെ മേലെ അരിമുള ഭാഗത്താണ് കടുവ വീണ്ടും എത്തിയത്. മനോജ് കുമാർ, കെ.ജി. ബാബു എന്നിവരുടെ തോട്ടങ്ങളിലൂടെ കടുവ സഞ്ചരിച്ചതായി വിവരമുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്വകാര്യ ബസ് ജീവനക്കാരൻ വീടിനടുത്ത് കടുവയുടെ മുമ്പിൽ പെട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ബൈക്കിന്റെ വെളിച്ചം പതിച്ചതോടെ കടുവ മുരളി മുഴക്കി റബർ തോട്ടത്തിലൂടെ ഓടിപ്പോയി.
ശേഷം റോഡ് മുറിച്ച് കടന്ന് കണിയാമ്പറ്റ ഭാഗത്തേക്കും പിന്നീട് പൊങ്ങിനിതൊടി എസ്റ്റേറ്റിലേക്കും കടുവ നീങ്ങിയതായി നാട്ടുകാർ പറയുന്നു. മേലെ അരിമുള റോഡിൽ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. ബുധനാഴ്ച പെയ്ത മഴയ്ക്കുശേഷമാണ് കടുവ വീണ്ടും പ്രദേശത്ത് എത്തിയതെന്നാണ് നിഗമനം.
ഡ്രോൺ നിരീക്ഷണത്തിന് ശേഷം കടുവ പ്രദേശം വിട്ടതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, കാപ്പിത്തോട്ടങ്ങൾ കൂടുതലുള്ള പ്രദേശമായതിനാൽ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തൽ പ്രയാസമാണെന്നാണ് നാട്ടുകാരുടെ ആരോപണം. കാമറകളും കൂടുകളും സ്ഥാപിച്ചാൽ മാത്രമേ കടുവയെ പിടികൂടാനാകൂവെന്നാണ് ആവശ്യം.
മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയൽ, പാലക്കമൂല പ്രദേശങ്ങളിലൂടെയാണ് കടുവ അരിമുളയിൽ എത്തിയതെന്നാണ് സൂചന. ചെതലയം കാട്ടിൽ നിന്നും വാകേരി, മൈലമ്പാടി വഴിയാകാം കടുവ എത്തിയതെന്നും കരുതുന്നു. മൈലമ്പാടി മേഖലയിൽ മുമ്പും കടുവയെ കൂടുവച്ച് പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കടുവ ഭീതിയെത്തുടർന്ന് പ്രദേശത്തെ തൊഴിലുറപ്പ് ജോലികൾ ഉൾപ്പെടെ പല പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ശക്തമായ ഇടപെടലാണ് വനം വകുപ്പിൽ നിന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇതിനിടെ, ചീരാൽ പ്രദേശത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പുലി പ്രത്യക്ഷപ്പെട്ടു. വെണ്ടാൽ മഞ്ചേരി വീട്ടിൽ പ്രമോദിന്റെ പശുവിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തെ തുടർന്ന് വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താനായിട്ടില്ല.









































