തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന പ്രവചനത്തെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ പെയ്തു തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മേയ് രണ്ടുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട്, ഇടുക്കി, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകുകയും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ശക്തമായ കാറ്റിൽ ഒരു വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോയി. കൂടാതെ, മലയോര മേഖലകളിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
വേനൽച്ചൂടിൽ വെന്തുരുകിയിരുന്ന മലയാളിക്ക് ഈ മഴ ആശ്വാസമേകുന്നുണ്ടെങ്കിലും, കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.










































