സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി നടപടി; യാത്രക്കാർക്ക് ഇനി തടസ്സമില്ലാത്ത യാത്ര
അബുദാബി: യുഎഇയുടെ വ്യോമാതിർത്തി വഴി കടന്നുപോകുന്ന വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഫെബ്രുവരി അവസാനം മേഖലയിലുണ്ടായ സംഘർഷ സാഹചര്യങ്ങളെ മുൻനിർത്തി മുൻകരുതൽ നടപടിയായാണ് നേരത്തെ ജിസിഎഎ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തന സാഹചര്യങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷം സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങാൻ അനുമതി നൽകുകയായിരുന്നു.
സുരക്ഷാ പരിശോധനകൾ കർശനം
മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് വ്യോമപാത തുറന്നുനൽകാൻ തീരുമാനിച്ചത്. വ്യോമയാന മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തത്സമയ നിരീക്ഷണ സംവിധാനങ്ങൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സാങ്കേതിക വിഭാഗം സജ്ജമാണെന്നും ജിസിഎഎ അറിയിച്ചു.
സഹകരിച്ചവർക്ക് നന്ദി
നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് സഹകരിച്ച വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും അധികൃതർ നന്ദി രേഖപ്പെടുത്തി. അസാധാരണ സാഹചര്യങ്ങളിൽ യാത്രക്കാർ കാണിച്ച ക്ഷമ സുരക്ഷാ നടപടികൾ സുഗമമായി നടപ്പിലാക്കാൻ സഹായിച്ചുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വിമാന സർവീസുകളെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.








































