അബുദബി: ഡ്രൈവറില്ലാതെ സ്വയംനിയന്ത്രിതമായി സഞ്ചരിക്കുന്ന ചെറുബോട്ടുകളുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ചെറുകപ്പലുകളുടെയും പരീക്ഷണ ഓട്ടങ്ങൾ നിയന്ത്രിക്കുന്നതിനായി അബുദബി പുതിയ നിയമാവലി പുറത്തിറക്കി. സ്മാർട്ട് സമുദ്ര ഗതാഗത സംവിധാനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടക്കൂട് നടപ്പാക്കുന്നത്.
സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് തയ്യാറാക്കിയ നിയമാവലി അബുദബി മൊബിലിറ്റിയിലൂടെയാണ് നടപ്പാക്കുക. സമുദ്ര സാങ്കേതികവിദ്യകളിലെ നവീന ആശയങ്ങൾ പ്രായോഗികമാക്കുന്നതിനും നാവിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഈ സംവിധാനം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിയമപ്രകാരം സ്വയംനിയന്ത്രിത ബോട്ടുകളുടെയും റിമോട്ട് നിയന്ത്രിത ചെറുകപ്പലുകളുടെയും പരീക്ഷണങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കമ്പനികൾക്കും ഡെവലപ്പർമാർക്കും നിർബന്ധമായും പെർമിറ്റ് നേടണം. പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ബന്ധപ്പെട്ട അനുമതികൾ കൈവശം വയ്ക്കുകയും വേണം.
ജലഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ, പെർമിറ്റ് ഉടമകളുടെയും ബോട്ട് ഓപ്പറേറ്റർമാരുടെയും ഉത്തരവാദിത്തങ്ങൾ എന്നിവയും പുതിയ മാനുവലിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. പരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾ മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും സ്വയംനിയന്ത്രിത സംവിധാനങ്ങൾ സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമാക്കാൻ ആവശ്യമായ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വ്യവസ്ഥയിൽ വ്യക്തമാക്കുന്നു.
നൂതന സമുദ്ര സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികൾക്കും നിക്ഷേപകർക്കും വ്യക്തമായ മാർഗനിർദേശം നൽകുന്നതിലൂടെ അഡ്വാൻസ്ഡ് മൊബിലിറ്റി മേഖലയിലെ ആഗോള കേന്ദ്രമായി അബുദബിയെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ നിയമാവലി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.















