മൂന്ന് വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി; വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവ്.
അബുദാബി — മദ്യപിച്ച് ഗതാഗത ദിശയ്ക്ക് എതിരായി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാൾക്ക് അബുദാബി മിസ്ഡെമനർ കോടതി ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും സംഭവത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊതുജനങ്ങളുടെയും മറ്റു വാഹനയാത്രികരുടെയും ജീവന് ഭീഷണിയുയർത്തുന്ന രീതിയിൽ ഗുരുതര നിയമലംഘനം നടത്തിയതിനാണ് കോടതി കർശന നടപടി സ്വീകരിച്ചത്.
മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററിന്റെ നിരീക്ഷണ ക്യാമറകളിലാണ് വാഹനം ഗതാഗത ദിശയ്ക്ക് എതിരായി പായുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത സമയത്ത് ഡ്രൈവർ ലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഫോറൻസിക് എവിഡൻസ് ലബോറട്ടറിയിൽ നടത്തിയ രക്തപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.
പോലീസ് റിപ്പോർട്ട്, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, ലബോറട്ടറി സാംപിൾ പരിശോധനാ ഫലം എന്നിവ കോടതിയിൽ തെളിവായി ഹാജരാക്കി. വിചാരണ വേളയിൽ പ്രതി കുറ്റം സമ്മതിച്ചു. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച ഫെഡറൽ ഓർഡിനൻസ് നിയമത്തിന്റെയും ശിക്ഷാ നിയമത്തിന്റെയും ലംഘനമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വ്യക്തമാക്കി. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.










