ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലഖ്‌നോവിൽ അടിയന്തരമായി ഇറക്കേണ്ടിവന്നു. ബാഗ്‌ഡോഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം ഉണ്ടായത്.
യാത്രയ്ക്കിടെ വിമാനത്തിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥിതി ഗൗരവകരമെന്ന് വിലയിരുത്തിയ പൈലറ്റ് ഉടൻ നടപടിയെടുത്തു. തുടർന്ന്, ലഖ്‌നോയിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ സൂക്ഷിക്കുന്ന ‘അവിയോണിക്സ് ബേ’യിൽ നിന്നാണ് പുക ഉയർന്നത്. ഇതോടെ പൈലറ്റ് അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന ‘മേയ്ഡേ’ സന്ദേശം നൽകുകയും നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്തു.
സംഭവസമയത്ത് വിമാനത്തിൽ 148 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. ഭാഗ്യവശാൽ, ആരും പരിക്കേൽക്കാതെയാണ് എല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റിയത്.
സംഭവത്തിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിനായി വിമാനത്താവളത്തിൽ ലഘുഭക്ഷണം നൽകുകയും തുടർന്ന് ഡൽഹിയിലേക്ക് യാത്ര തുടരാൻ ബദൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
അതേസമയം, സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി വിമാനം ലഖ്‌നോ വിമാനത്താവളത്തിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്. തകരാർ പൂർണ്ണമായി പരിഹരിക്കുന്നതുവരെ സർവീസ് പുനരാരംഭിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും വ്യക്തമാക്കുകയും ചെയ്തു.







































